പത്തനംതിട്ട മാസ്റ്റർ പ്ലാൻ – കുമ്പഴ സ്ക‌ീമിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു : നഗരസഭാ ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴയെ ജില്ലാ ആസ്ഥാനത്തിന്റെ കവാടമാക്കി സമഗ്ര വികസനം ഉറപ്പാക്കുന്ന നഗരാസൂത്രണ പദ്ധതിക്കെതിരെ ചിലർ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.എ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. 2350 ഹെക്‌ടർ വിസ്‌തീർണ്ണം വരുന്ന നഗരസഭാ പ്രദേശത്ത് 38 ഹെക്ട‌ർ ഭൂമി മാത്രമാണ് കുമ്പഴ സ്‌കീമിൽ ഉൾപ്പെടുന്നത്. കുമ്പഴ – തിരുവല്ല റോഡിൽ സെന്റ്‌ മേരിസ് ഓർത്തഡോക്‌സ് പള്ളിയിലേക്കുള്ള പ്രവേശന കവാടം മുതൽ കുമ്പഴ – വെട്ടൂർ റോഡിൽ സെന്റ് സൈമൺ ചർച്ച് റോഡ് വരെയുള്ള കുമ്പഴ ജംഗ്ഷനോട് ചേർന്നുള്ള ഭാഗങ്ങൾ മാത്രമാണ് സ്കീമിൽ ഉൾപ്പെടുന്നത്. ഈ പ്രദേശങ്ങളെല്ലാം 1984 മുതൽ നിലവിൽ ഉണ്ടായിരുന്നതും പ്രസിദ്ധീകരിച്ചിരുന്നതുമായ കുമ്പഴ സ്‌കീമിൽ ഉൾപ്പെട്ടിരുന്നു. നിലവിൽ ഉണ്ടായിരുന്ന സ്‌കീം പരിഷ്‌കരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്‌തിട്ടുള്ളത്. കൂടുതൽ പ്രദേശങ്ങൾ പുതിയ സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

കേരള ഹൈക്കോടതിയുടെ W.P.(C) 21634/2020 നമ്പർ ഹർജിയിൽ ഉണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തൊട്ടാകെ പരിഷ്‌കരണം വരുത്തുന്നത്. നിലവിലെ വികസന സാധ്യതകൾക്ക് അനുസരിച്ച് ഉചിതമായ പരിഷ്കരണം നടത്താൻ സംസ്ഥാന സർക്കാർ 21/5/2022 ൽ 109/ 2022 / തദ്ദേശ സ്വയംഭരണ വകുപ്പ്  പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സമയബന്ധിതമായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്തമാണ്. പൂർണ്ണ ജനപങ്കാളിത്തത്തോടെയാണ് നഗരസഭ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. അതിനായാണ് പൊതു സെമിനാറുകളും സംവാദങ്ങളും നടത്തുന്നത്. പരിഷ്‌കരണം നടത്തുന്നതിൽ നഗരസഭ കാലതാമസം വരുത്തിയാൽ സർക്കാർ നേരിട്ട് മാസ്റ്റർ പ്ലാൻ രൂപീകരണം നടത്തണമെന്നാണ് ചട്ടം. അങ്ങനെ സംഭവിച്ചാൽ പൊതുജനങ്ങൾക്കും നഗരസഭാ കൗൺസിലിനും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകാൻ അവസരം ലഭിക്കില്ല. ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള സ്‌കീമിന് 1984 മുതൽ നിലവിൽ ഉണ്ടായിരുന്ന സ്കീമിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നുമില്ല. മാത്രമല്ല വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള സ്കീമിലെ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ നഗരസഭാ കൗൺസിലിന് അധികാരമുണ്ട്. അതിനായാണ് ജനങ്ങളിൽ നിന്നും ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ഏപ്രിൽ മാസം 18 വരെ സമയം അനുവദിച്ചിട്ടുള്ളത്.

പദ്ധതി പ്രദേശത്തെ നിലവിലുള്ള കെട്ടിടങ്ങളും ആരാധനാലയങ്ങളുടെ ചില ഭാഗങ്ങളും പൊളിച്ചു നീക്കേണ്ടി വരും എന്നാണ് പ്രചരണം. നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ സ്ക‌ീമിൽ നിർദ്ദേശമില്ല. മതപരമായ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇത്തരം പ്രചരണങ്ങൾ. പുനലൂർ – മൂവാറ്റുപുഴ റോഡിന് 30 മീറ്റർ വീതി വേണമെന്ന നിർദ്ദേശത്തിനെതിരായാണ് മറ്റൊരു പ്രചരണം. 84 മുതൽ നിലവിൽ ഉണ്ടായിരുന്ന സ്കീമിൽ 21 മീറ്ററും റോഡിന് ഇരു വശങ്ങളിലായി 4.5 മീറ്റർ വീതം ബിൽഡിങ് ലൈനും ആണ് നിർദ്ദേശിച്ചിരുന്നത്. അന്നുമുതൽ 30 മീറ്റർ ആയിരുന്നു നിലവിലുണ്ടായിരുന്നത്. ഇപ്പോഴത്തെ പദ്ധതിയിൽ ബിൽഡിംഗ് ലൈൻ ഒഴിവാക്കി മൊത്തം 30 മീറ്റർ എന്ന് മാറ്റം വരുത്തുക മാത്രമാണ് ചെയ്‌തിട്ടുള്ളത്. പൊതുജന അഭിപ്രായം കൂടി കണക്കിലെടുത്ത് ഇതിൽ ഇളവ് വരുത്താൻ കൗൺസിലിന് അധികാരം ഉണ്ട്. അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാർ ആണ്.

മുൻപ് ഉണ്ടായിരുന്ന സ്കീമിൽ നിന്ന് വ്യത്യസ്തമായി നിരവധി ഇളവുകളാണ് വിജ്ഞാപനം ചെയ്ത പദ്ധതിയിൽ ഉള്ളത്. കഴിഞ്ഞ 40 വർഷമായി പദ്ധതി പ്രദേശത്ത് വാസഗ്രഹങ്ങൾ അല്ലാതെ 750 ചതുരശ്ര അടി വിസ്‌തീർണ്ണം ഉള്ള വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കാൻ മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. 1500 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾക്കും 2500 ചതുരശ്ര അടി വരെയുള്ള വിദ്യാഭ്യാസ കെട്ടിടങ്ങൾക്കും 1500 ചതുരശ്ര അടി വരെയുള്ള ആരാധനാലയങ്ങൾക്കും മുഖ്യ നഗരാസൂത്രകന്റെ  അനുമതി ആവശ്യമായിരുന്നു. എന്നാൽ പുതുക്കിയ സ്‌കീമിൽ 2000 ചതുരശ്ര അടി വരെയുളള എല്ലാവിധ താമസ ഉപയോഗങ്ങൾക്കും, സാമൂഹ്യ സാംസ്കാരിക സ്ഥാപനങ്ങൾക്കും, മതപഠനം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും നഗരസഭാ സെക്രട്ടറിക്കും അതിനുമുകളിൽ ജില്ലാ നഗരാസൂത്രകനും അനുമതി നൽകാം.

കുമ്പഴ നിവാസികൾ നാളിതുവരെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്കാണ് പുതുക്കിയ സ്കീമിൽ പരിഹാരമാകുന്നത്. പദ്ധതി പ്രദേശത്തെ ഭൂമി വ്യാപകമായി നഗരസഭ ഏറ്റെടുക്കാനായി ഉദ്ദേശിക്കുന്നു എന്നും പ്രചരണം ഉണ്ട്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ഭൂപ്രദേശങ്ങൾ വസ്‌തു ഉടമകളുടെ പങ്കാളിത്തത്തോടെ നാടിന്റെ വികസനത്തിനായി ഉപയോഗിക്കുന്നതിനാണ് പുതിയ സ്റ്റീമിൽ നിർദ്ദേശം വെച്ചിട്ടുള്ളത്. കുമ്പഴയെ വിനോദ വ്യാപാര കേന്ദ്രമാക്കി മാറ്റാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് പുതുക്കിയ പദ്ധതി. പ്രദേശവാസികളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കാൻ നഗരസഭ തയ്യാറാണ്. പരാതിക്കാരുമായി നഗരസഭ ചെയർമാൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൂടാതെ ആക്ഷേപങ്ങൾ സ്വീകരിച്ച ശേഷം ജനപ്രതിനിധികൾ അടക്കം സ്ഥലപരിശോധന നടത്താമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. എന്നാൽ ചിലർ വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാൻ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു. ചിലരുടെ സ്വകാര്യ താൽപര്യങ്ങൾക്കായി ഒരു നാടിന്റെ  വികസനത്തെ തടസ്സപ്പെടുത്തുന്ന വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും ചെയർമാൻ അഭ്യർത്ഥിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയുർവേദം അമൃതിനു തുല്യം : അഡ്വ. പഴകുളം മധു എം എൽ എ

0
കുമ്പഴ : ഏതു കാലവസ്ഥക്കും രോഗത്തിനും ഏറ്റവും ഫലപ്രദമാണ് ആയുർവേദ മെന്ന്...

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...