റാന്നി : തദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ റാന്നി – നാറാണംമൂഴിയിൽ മുന്നണികൾ തമ്മിൽ വീറും വാശിയുമേറി. ഗ്രാമപഞ്ചായത്തിൽ ഭരണത്തുടർച്ചക്കു വേണ്ടി എൽഡിഎഫ് പൊരുതുമ്പോള്‍ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കണമെന്ന വാശിയിലാണ് യുഡിഎഫ്. സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിച്ചും സ്വതന്ത്രരെ പിന്തുണച്ചും എൻഡിഎ മുന്നണിയും സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒട്ടു മിക്ക വാർഡുകളിലും എൻഡിഎയ്ക്കു സ്ഥാനാർഥികളുണ്ട്.
സ്ഥാനാർഥി നിർണയത്തോടെ യുഡിഎഫിനു വിമതഭീഷണിയുമായി. വനിതാ വാർഡുകളിലടക്കം വിമതസ്ഥാനാർഥികളുണ്ട്. മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ബീന ജോബിക്കെതിരെ മുൻ മെംബർ രജനി പതാലിൽ മത്സര രംഗത്തുണ്ട്. ഇവരുടെ ഭർത്താവ് ഷാജി പതാലിൽ വാർഡിൽ യുഡിഎഫിന്റെ സിറ്റിംഗ് മെമ്പറായിരുന്നു. എന്നാൽ പാർട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതിനേ തുടർന്ന് രജനി മത്സര രംഗത്തെത്തുകയായിരുന്നു .
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ രജനിയെയും ഭർത്താവിനെയും ഡിസിസി നേതൃത്വം സസ്പെൻഡു ചെയ്തു. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട മറ്റൊരു പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയാണ്. എട്ടാം വാർഡിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുകാർ മറ്റൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നുണ്ട്. വാർഡ് അവർക്ക് അവകാശപ്പെട്ടതായിരുന്നെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്.
ഓരോ തവണയും എൽഡിഎഫും യുഡിഎഫും മാറി മാറി അധികാരത്തിലെത്തുന്ന നാറാണംമൂഴിയിലെ ജനങ്ങൾക്ക് ഒരു മുന്നണിയോടും പ്രത്യേക മമതയില്ല. തന്നെയല്ല ബിജെപിയും ഇത്തവണ നിർണായക ശക്തിയായി രംഗത്തുണ്ട്. അതുകൊണ്ടു തന്നെ ഭരണത്തിലെത്താൻ എല്ലാ അടവുകളും പയറ്റുകയാണ് മുന്നണികൾ. മുൻ പ്രസിഡന്റ് ഗ്രേസി തോമസ് ഇക്കുറി യുഡിഎഫിന്റെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥിയായി മത്സര രംഗത്തുള്ളപ്പോൾ സിറ്റിംഗ് പ്രസിഡന്റ് മോഹൻ രാജ് ജേക്കബ് ഗ്രാമ പഞ്ചായത്ത് വാർഡിൽ നിന്നും ജനവിധി തേടുന്നു.