പത്തനംതിട്ട : എതിര്‍ക്കുന്ന യൂണിയനുകളെയും ശാഖാ കമ്മറ്റികളെയും ഒതുക്കാന്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രയോഗിക്കുന്ന അതേ തന്ത്രം പുറത്തെടുത്ത് നായര്‍ സര്‍വീസ് സൊസൈറ്റിയും.
എതിര്‍ശബ്ദം ഉയര്‍ത്തുന്ന കമ്മറ്റികള്‍ പിരിച്ചു വിടുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. എന്നിട്ട് തന്റെ ആള്‍ക്കാരെ ഉള്‍ക്കൊള്ളിച്ച് അവിടെ ഒരു അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയെ നിയമിക്കും. തന്റെ ഏറ്റവും വിശ്വസ്തനെ ചെയര്‍മാനും കണ്‍വീനറുമാക്കും. പിന്നെ ഒരു തെരഞ്ഞെടുപ്പ് നടന്നാലായി ഇല്ലെങ്കിലായി. ഭരണം സുഗമം, എതിര്‍പ്പുമില്ല. മൈക്രോഫിനാന്‍സ് തട്ടിപ്പിനെതിരേ സമുദായാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച എല്ലാ സ്ഥലത്തും ഇതാണ് ചെയ്തത്.
ഇതേ പാത പിന്തുടര്‍ന്ന് എന്‍എസ്‌എസ് പത്തനംതിട്ട താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടു. പിരിച്ചു വിട്ട കമ്മറ്റിയിലുണ്ടായിരുന്ന 11 പേരെയും ചേര്‍ത്ത് അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റായിരുന്ന ഹരിദാസ് ഇടത്തിട്ടയെ അഡ്ഹോക്ക് കമ്മറ്റിയുടെ ചെയര്‍മാനായും നിയമിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 ന് തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്ക് കോറം നഷ്ടപ്പെട്ട് ഇല്ലാതായ സാഹചര്യത്തിലാണ് അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വന്നിരിക്കുന്നതെന്ന് യൂണിയന്‍ സെക്രട്ടറി കരയോഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.
16 അംഗ കമ്മറ്റിയാണ് കഴിഞ്ഞ വര്‍ഷം നിലവില്‍ വന്നത്. ഇതില്‍ അഞ്ചു പേരെ ഒഴിവാക്കിയാണ് ഇപ്പോള്‍ അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ അഴിമതിയും ക്രമക്കേടും ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കമ്മറ്റിക്ക് കോറം ഇല്ലാതാക്കി പിരിച്ചു വിട്ടതെന്ന് ഒരു വിഭാഗം കമ്മറ്റി അംഗങ്ങള്‍ പറയുന്നു. നിലവില്‍ അഡ്ഹോക്ക് കമ്മറ്റിയിലുള്ള 11 പേരും ഭരണ സമിതിയില്‍ നിന്ന് രാജി വെച്ചവരാണ്. ഇവരുടെ രാജിയോടെയാണ് ഭരണ സമിതിക്ക് ഭൂരിപക്ഷം നഷ്ടമായത്. ഇങ്ങനെ മനഃപൂര്‍വം ഭൂരിപക്ഷം നഷ്ടമാക്കിയ ശേഷം തങ്ങളെ അനുകൂലിക്കുന്ന 11 പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് അഡ്ഹോക്ക് കമ്മറ്റി കൊണ്ടു വന്നിരിക്കുകയാണ്. ഇനി ഇവരെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നതാണ് സ്ഥിതി.
ഒരിക്കല്‍പ്പോലും ഭരണ സമിതിക്ക് കോറം തികയാതെ വന്നിട്ടില്ലെന്ന് മുന്‍ കമ്മറ്റിയിലെ അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ചേര്‍ന്ന കമ്മറ്റിയില്‍ 14 പേര്‍ പങ്കെടുത്തു. ജൂലൈ 14 ന് ചേര്‍ന്ന കമ്മറ്റിയില്‍ 13 പേര്‍ പങ്കെടുത്തു. 15 ന് നടന്ന എന്‍എസ്‌എസ് യൂണിയന്റെ തൂശനില മിനി കഫേ ഉദ്ഘാടന ചടങ്ങില്‍ 12 കമ്മറ്റി അംഗങ്ങള്‍ സംബന്ധിച്ചു. 21 ന് ചേര്‍ന്ന യൂണിയന്റെ അധീനതയിലുള്ള നരിയാപുരം ഇണ്ടിളയപ്പന്‍ ക്ഷേത്രം സബ്കമ്മറ്റി യോഗത്തിലും ഭരണ സമിതി അംഗങ്ങള്‍ പങ്കെടുത്തു. ഇത്രയധികം പങ്കാളിത്തം ഉണ്ടായ കമ്മറ്റിക്ക് കോറം തികയുന്നില്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുന്‍ ഭരണ സമിതി അംഗങ്ങള്‍ ചോദിക്കുന്നു. ഇവിടെയാണ് ഭരണ സമിതി പിരിച്ചു വിടാനുള്ള വ്യക്തമായ ഗൂഢാലോചന നടന്നത്.
22 ന് വൈകിട്ട് നാലു മണി മുതല്‍ യൂണിയന്‍ സെക്രട്ടറി കമ്മറ്റി അംഗങ്ങളെ വിളിച്ച് അടിയന്തിരമായി ജനറല്‍ സെക്രട്ടറിയെ കാണണമെന്ന് അറിയിക്കുന്നു. ഇതിന്‍ പ്രകാരം 10 കമ്മറ്റി അംഗങ്ങള്‍ അന്ന് രാത്രി ഏഴിന് പെരുന്നയിലെ ആസ്ഥാനത്ത് ചെന്നു. ജനറല്‍ സെക്രട്ടറി, രജിസ്ട്രാര്‍, സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തില്‍ ഗസ്റ്റ് ഹൗസില്‍ യൂണിയന്‍ കമ്മറ്റി അംഗങ്ങളെ വിളിച്ചു വരുത്തി. ഒരു ഗോപാലകൃഷ്ണന്‍ നായര്‍ അയച്ച കത്ത് കിട്ടിയിട്ടുണ്ടെന്നും അതില്‍ യൂണിയനില്‍ അഴിമതി നടക്കുന്നുണ്ടെന്ന് ആരോപണമുണ്ടെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കമ്മറ്റി അംഗങ്ങളോട് പറഞ്ഞുവത്രേ. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ അവിടെ എത്തിയ കമ്മറ്റി അംഗങ്ങളോട് രാജി ആവശ്യപ്പെട്ടു. സൂപ്രണ്ട് ഒരു പേപ്പര്‍ തയാറാക്കി കൊണ്ടു വന്നിരുന്നു. അതില്‍ യൂണിയന്‍ ഭരണം നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ താഴെ പേരെഴുതി ഒപ്പിട്ടവര്‍ രാജി വയ്ക്കുന്നു എന്നാണ് എഴുതിയിരുന്നത്.
ജനറല്‍ സെക്രട്ടറി പറഞ്ഞതു പോലെ 10 കമ്മറ്റി അംഗങ്ങളും എഴുതി ഒപ്പിട്ടു. അപ്പോള്‍ തന്നെ യൂണിയന്‍ ഭരണ സമിതി പിരിച്ചു വിടുകയും അവിടെയുണ്ടായിരുന്ന 10 പേരെ ചേര്‍ത്ത അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. നിലവിലുള്ള പ്രസിഡന്റ് അഡ്വ. ഹരിദാസ് ഇടത്തിട്ടയെ ചെയര്‍മാനുമാക്കി. 24 ന് രാവിലെ ഒരു കമ്മറ്റി അംഗം കൂടി എന്‍എസ്‌എസ് ആസ്ഥാനത്ത് ചെന്ന് രാജി കൊടുത്തു. അയാളെയും അഡ്ഹോക്ക് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. ഹെഡ് ഓഫീസില്‍ പോയി രാജി വയ്ക്കാന്‍ തയാറാകാതിരുന്ന പി.ഡി പത്മകുമാര്‍, ബി. ബാലചന്ദ്രന്‍ നായര്‍, വള്ളിക്കോട് ഹരികുമാര്‍, അഡ്വ. എ. ജയകുമാര്‍, ടിപി ഹരിദാസന്‍ പിള്ള എന്നിവരെ അഡ്ഹോക്ക് കമ്മറ്റിയില്‍ ഉള്‍ക്കൊള്ളിച്ചില്ല.
ഒരു ഊമക്കത്തിന്റെ പേരിലാണ് കമ്മറ്റി പിരിച്ചു വിടല്‍ നാടകം ഉണ്ടായിട്ടുള്ളത്. ആ ഊമക്കത്തില്‍ പറയുന്നതാകട്ടെ അഴിമതിയെ കുറിച്ചാണ്. അങ്ങനെ എങ്കില്‍ ആ അഴിമതി നടത്തിയവരെ രാജി വെയ്പിച്ചിട്ട് എന്തിന് വീണ്ടും അവരെ തന്നെ ഉള്‍ക്കൊള്ളിച്ച് അഡ്ഹോക്ക് കമ്മറ്റി എടുത്തുവെന്നതാണ് പ്രസക്തമായ ചോദ്യം. നിലവില്‍ ഉണ്ടായിരുന്ന പ്രസിഡന്റും എന്‍എസ്‌എസ് രജിസ്ട്രാറും ചേര്‍ന്ന് പല കച്ചവടങ്ങളും നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരായി കമ്മറ്റിയില്‍ ശബ്ദം ഉയര്‍ന്നതാണ് പിരിച്ചു വിടാന്‍ കാരണമെന്നുമാണ് പറയപ്പെടുന്നത്.