പത്തനംതിട്ട: പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച് വിപണി ഉണരുമെന്ന വ്യാപാരികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഓണവിപണി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിപണി പ്രവർത്തനമാരംഭിച്ചെങ്കിലും വ്യാപാരികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
ജില്ലയിൽ സംസ്ഥാന സർക്കാരിൻ്റെ ഓണം മാർക്കറ്റുകളിൽ ഉൾപ്പടെ വ്യാപാരം കുത്തനെ ഇടിഞ്ഞു. സപ്ലൈകോ ആരംഭിച്ച ഓണം വിപണികളിൽ 2019 നെ അപേക്ഷിച്ച് പകുതി വ്യാപാരം പോലും ഉണ്ടായില്ല. കോവിഡ് സമ്പർക്ക വ്യാപന ഭീഷണിയിൽ ആളുകൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്താൻ മടിച്ചത് വ്യാപാര മേഖലയിൽ വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കണ്‍സ്യൂമർഫെഡിൻ്റെ നേതൃത്വത്തിൽ നടന്ന സഹകരണ മാർക്കറ്റുകളിലും സബ്സിഡി ഉത്പന്നങ്ങൾക്കും കിറ്റുകൾക്കും മാത്രമാണ് ഉപഭോക്താക്കളെത്തിയത്. റേഷൻ കടകളിലൂടെയുള്ള സൗജന്യക്കിറ്റും അരി വിതരണമൊക്കെ മറ്റു പൊതുവ്യാപാര കേന്ദ്രങ്ങളെ സാരമായി ബാധിച്ചു.
റേഷൻ അരിയുടെ വിതരണം സുഗമമായി നടക്കുന്നതും ഓണക്കിറ്റ് അടക്കം സൗജന്യമായി ലഭിച്ചതും കാരണം സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലേക്ക് എത്തുന്നവരുടെ എണ്ണം കുറഞ്ഞു. ജില്ലയിലെ കർഷകരെ സംബന്ധിച്ച് അവരവരുടെ ഉൽപ്പന്നങ്ങൾക്ക് ഇത്തവണ ന്യായവില ഉറപ്പാക്കാൻ കഴിഞ്ഞത് ആശ്വാസമായി. കാർഷിക വിപണികളുടെ എണ്ണം കൂടുകയും അവിടങ്ങളിൽ നാടൻ ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്താൻ കഴിഞ്ഞതും നേട്ടമായി.
കർഷകരിൽ നിന്നും കൃഷിവകുപ്പ് നേരിട്ട് സംഭരിക്കുകയും അവ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന 77 വിപണികളാണ് ജില്ലയിൽ പ്രവർത്തിച്ചത്. ഏത്തക്കുല ഉൾപ്പെടെയുള്ളയ്ക്ക് ന്യായവില ഉറപ്പാക്കാൻ ഇതു സഹായകരമായി. ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളും വിപണിയിലെത്തിച്ചിരുന്നു. ഏത്തക്കായയ്ക്ക് കിലോഗ്രാമിന് 60 രൂപ തന്നെ കർഷകർക്കു ലഭ്യമാക്കാൻ കൃഷിവകുപ്പ് സഹകരിച്ചിരുന്നു. ഇതാദ്യമായാണ് ഇത്രയധികം വിപണന, സംഭരണകേന്ദ്രങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചത്. ഈ രീതിയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത് എങ്കിൽ കച്ചവട സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.