പത്തനംതിട്ട : കോവിഡ് എന്ന മഹാമാരി എല്ലാ മേഖലയിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടയിൽ ജില്ലയിലെ കളിമൺ പാത്ര നിർമ്മാണമേഖലയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കളിമൺപാത്ര നിർമ്മാണം പരമ്പരാഗത തൊഴിലായി സ്വീകരിച്ച നിരവധി പേരാണ് പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളത്. എന്നാൽ അവരുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കോവിഡ് എന്ന മഹാമാരി കടന്നു വന്നതോടെ ജീവിത താളം അപ്പാടെ തെറ്റി. ഇതോടെ പരമ്പരാഗതമായി ചെയ്തു വരുന്ന കളിമൺപാത്ര നിർമ്മാണം ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റു തൊഴിൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഇവർ. മാന്നാർ, പരുമല, കടപ്ര മേഖലകളിലായി നൂറോളം കൂടുംബങ്ങൾ കളിമൺപാത്ര നിർമ്മാണമേഖലയെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരാണ്.
വർഷങ്ങളായി മൺപാത്ര നിർമ്മാണമേഖല കുലത്തൊഴിലായി തുടർന്ന് വരുമാനത്തേക്കാൾ കുല തൊഴിലിൽ അഭിമാനം കൊള്ളുന്നവരാണ് മാന്നാറിലെ പതിനാലോളം കുടുംബങ്ങൾ. എന്നാൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിഷു, ഓണം, പെരുന്നാൾ ,വിവിധ വ്യാപാര-പ്രദർശനമേളകൾ എന്നിവയെല്ലാം നിലച്ച സാഹചര്യത്തിൽ ഇവരുടെ വരുമാന മാർഗ്ഗങ്ങൾ പൂർണമായും അടഞ്ഞു. ഈ വിശേഷാവസരങ്ങൾ കണക്കാക്കി മാസങ്ങൾക്ക് മുൻപേ നിർമ്മിച്ച വിവിധ തരത്തിലുള്ള മൺപാത്രങ്ങൾ എല്ലാം ആർക്കും വേണ്ടാതെ കെട്ടിക്കിടക്കുകയാണ്. സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തയും ഇവർക്ക് തിരിച്ചടിയായി മാറി അതിനാൽ മറ്റു തൊഴിലുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ.
ഇപ്പോൾ നിർമ്മാണത്തിനാവശ്യമായ കളിമണ്ണ് ലഭിക്കാത്തത് വൻ പ്രതിസന്ധിയാണ് ഈ മേഖലയിൽ സൃഷ്ടിക്കുന്നത്. ജിയോളജി വകുപ്പിൻ്റെ നിയമകുരുക്ക് മറികടക്കുകയെന്നതാണ് ഈ മേഖലയിലുള്ളവർ നേരിടുന്ന പ്രധാന വെല്ലുവിളി. മണ്ണിൽ അമിതമായി ചെളി കലരുന്നതും ഇവർക്ക് തിരിച്ചടിയാണ് അതോടൊപ്പം കളിമണ്ണ് ലഭിച്ചാൽ തന്നെ ഒരു ലോഡ് കളിമണ്ണിന് പന്ത്രണ്ടായിരം രൂപയാണ് നൽകേണ്ടത്. ഓരോ ദിവസവും നിർമ്മാണ ചിലവും ഉയരുകയാണ്. പലർക്കും പ്രായാധിക്യം മൂലം കളിമണ്ണ് പഴയതുപോലെ ചവിട്ടി കുഴയ്ക്കാൻ കഴിയുന്നതുമില്ല. അതിനാൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് മണ്ണ് കുഴയ്ക്കുന്ന യന്ത്രങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകണമെന്നും ഈ മേഖലയെ രക്ഷപ്പെടുത്താൻ വേണ്ട സഹായം സർക്കാർ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.