പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിഷയത്തിൽ സമരം നടത്തി ജയിലിൽ പോയവരെ മറന്ന് കെപിസിസി സംസ്ഥാന നേതാക്കൾ. പത്തനംതിട്ടയിൽ സംഘടിപ്പിച്ച വിശ്വാസസംഗമത്തിലാണ് നേതാക്കൾ ജയിലിൽ പോയവരെപ്പറ്റി ഒരക്ഷരം പോലും പറയാതിരുന്നത്. സന്ദീപ് വാര്യർ, നഹാസ് പത്തനംതിട്ട, വിജയ് ഇന്ദുചൂഢൻ, കൂടാതെ മൂന്ന് വനിതാനേതാക്കൾ ഉൾപ്പെടെയുള്ളവരെയാണ് നേതാക്കളുടെ പ്രസംഗത്തിൽ ഒരിടത്തും പരാമർശിക്കാതെ പോയത്. ഇവരിപ്പോഴും കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ്. അവസാനം പ്രസംഗങ്ങളെല്ലാം കഴിഞ്ഞ് പിരിയും മുൻപ് മൈക്കിനരികിലേക്ക് ഓടിവന്ന രമേശ് ചെന്നിത്തല സമരം നടത്തിയവരെ ഒറ്റവരിയിൽ അഭിവാദ്യം ചെയ്ത് അവസാനിപ്പിച്ചു.
അപ്പോഴേക്കും നേതാക്കളും പ്രവർത്തകരും വേദിയും സദസ്സും വിട്ടുതുടങ്ങിയിരുന്നു. ചൊവ്വാഴ്ചയാണ് പത്തനംതിട്ടയിലെ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയതും അക്രമാസക്തമായതിനെ തുടർന്ന് സന്ദീപ് ഉൾപ്പെടെയുള്ളവർ ജയിലിൽ പോയതും. ജില്ലയിലെ എഴുപത്തിഅഞ്ച് മണ്ഡങ്ങളിൽ നിന്നായി ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും ശബരിമലവിശ്വാസികളും അയ്യപ്പഭക്തരും വിശ്വാസ സംഗമത്തിൽ പങ്കെടുത്തു.





























