പത്തനംതിട്ട: തുമ്പമണ്ണിൽ വൈദികൻ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് പരുക്ക്. മുൻവൈരാഗ്യം മൂലം വൈദികൻ മനപ്പൂർവ്വം ഇടിച്ചു വീഴ്ത്തി എന്നാണ് ദമ്പതികളുടെ ആരോപണം. അബദ്ധവശാൽ സംഭവിച്ചതെന്നാണ് വൈദികൻ പറയുന്നത്. രാത്രി എട്ടുമണിയോടുകൂടിയാണ് മരിയാപുരം സ്വദേശികളായ ബാബു അനിതാ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ അയൽവാസിയും വൈദികനുമായ ഗീവർഗീസ് കോശിയുടെ കാറിടിക്കുന്നത്. തുമ്പമൺ മുട്ടത്തുവച്ചായിരുന്നു സംഭവം. ഇടിച്ച കാർ നിർത്താതെ പോയി. മുൻ വൈരാഗ്യം മൂലം വൈദികൻ മനപ്പൂർവം ഇടിച്ചു വീഴ്ത്തി എന്നാണ് ദമ്പതികളുടെ ആരോപണം.
വർഷങ്ങളായി വഴിത്തർക്കം ഉണ്ടെന്നും കോടതി വിധി തങ്ങൾക്ക് അനുകൂലമായിരുന്നു എന്നും ദമ്പതികൾ പറഞ്ഞു. കാർ നിർത്താതെ പോയ വൈദികൻ കാർ വീട്ടിൽ ഇട്ടശേഷം ബൈക്കിൽ അപകട സ്ഥലത്ത് തിരിച്ചെത്തി. കാറിൽ എന്തോ തട്ടിയെ പോലെ തോന്നി എന്നും എന്താണെന്നറിയാൻ തിരിച്ചു വന്നതാണെന്നും പറഞ്ഞു. എതിരെ ഒരു വാഹനം വന്നപ്പോൾ സൈഡ് കൊടുത്തപ്പോൾ സംഭവിച്ചതാണ് അപകടം എന്നാണ് വൈദികന്റെ വിശദീകരണം. ദമ്പതികളുടെ കൈയിലും കാലിലും പരുക്കേറ്റു. പന്തളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.





























