പത്തനംതിട്ട : ജില്ലാ കേന്ദ്രത്തിൽ പൊതു പരിപാടികൾക്ക് ഇടം ഒരുക്കാൻ നഗരസഭ നിർമ്മിക്കുന്ന ടൗൺ സ്ക്വയറിന് വിശദ രൂപരേഖ തയ്യാറായി. സുപ്രീം കോടതി പ്രഥമ വനിതാ ജഡ്‌ജി ജസ്റ്റിസ് ഫാത്തിമ ബീവിക്കും ജില്ലയുടെ പിതാവ് കെ കെ നായർക്കും ടൗൺ സ്ക്വയറിൽ സ്‌മാരകങ്ങൾ ഒരുങ്ങും. നഗരസഭ കോൺഫറൻസ് ഹാളിൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ വ്യാഴാഴ്‌ച വിളിച്ചു ചേർത്ത യോഗത്തിൽ ടൗൺ സ്ക്വയറിന്റെ ഡിപി ആറിന് അന്തിമരൂപം നൽകി. അബാൻ മേൽപ്പാല നിർമ്മാണത്തിനായി പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള കെ കെ നായരുടെ നിലവിലെ പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ജില്ലയുടെ പിതാവിന് ഉചിതമായ സ്‌മാരകം നഗരസഭ നിർമ്മിക്കും എന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് നഗരസഭ ചെയർമാൻ ഉറപ്പ് നൽകിയിരുന്നു. നഗരസഭയുടെ 2024 ബഡ്ജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു. തുടർന്ന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി വിശദ പദ്ധതി രേഖ തയ്യാറാക്കാൻ ടെൻഡർ ക്ഷണിച്ചു.
പത്തനംതിട്ട സ്വദേശിയായ ആർക്കിടെക്‌ട് ഷെയ്ക്ക് മുഹമ്മദ് യാസിനെയാണ് ടെൻഡർ നടപടികളിലൂടെ നഗരസഭ തിരഞ്ഞെടുത്തത്. മേൽപ്പാല നിർമ്മാണത്തിനായി നഗരസഭയുടെ ഓപ്പൺ സ്റ്റേജ് പൊളിച്ച് നീക്കിയതോടെ പൊതുസമ്മേളനങ്ങൾക്കും യോഗങ്ങൾക്കും നഗരത്തിൽ സ്ഥലം ഇല്ലാതായി. ടൗൺ കേന്ദ്രത്തിൽ ചെറിയ യോഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഇവിടെയെല്ലാം കേരള ഹൈക്കോടതിയുടെ നിരോധനം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുപരിപാടികൾക്ക് പ്രത്യേക ഇടം നിർമ്മിക്കാൻ നഗരസഭ തീരുമാനമെടുത്തത്. കുറഞ്ഞത് ആയിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന നിലയിലാണ് ടൗൺ സ്ക്വയർ വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ പൊതുജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ വിശ്രമിക്കാനുള്ള സൗകര്യങ്ങൾ കൂടി ഇവിടെ ഉണ്ടാകും.
പരിപാടികളുടെ ആവശ്യകതക്കനുസരിച്ച് ക്രമീകരിക്കാൻ കഴിയുന്ന നിലയിലുള്ള തുറന്ന സ്റ്റേജ് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. അംഗപരിമിതർക്കും ഉപയോഗിക്കാൻ കഴിയുന്ന നിലയിൽ ആയിരിക്കും നിർമ്മാണം. പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാട് കൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ കൗൺസിൽ അംഗങ്ങൾ, കെ കെ നായർ ഫൗണ്ടേഷൻ പ്രതിനിധികൾ, ജസ്റ്റിസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി, ജില്ലാ ടൗൺ പ്ലാനർ, നഗരസഭാ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.