പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ കര്‍ഷക ജാഗ്രതാസമിതിക്ക് ആറുമാസത്തേക്ക് കൂടി അനുമതി നീട്ടി നല്‍കിയെങ്കിലും തോക്ക് ഉപയോഗിക്കാനാകാത്ത സാഹചര്യത്തില്‍ ഉത്തരവ് ഉണ്ടയില്ലാ വെടിയായി മാറി. ഇതോടെ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് വനംവകുപ്പ്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും എക്സൈസിന്റെയും സഹായത്തോടെ പന്നിയെ വെടിവെയ്ക്കാന്‍ വനംമന്ത്രി നിര്‍ദേശിച്ചെങ്കിലും തെരഞ്ഞെടുപ്പുകാലത്തെ ജോലിഭാരത്തിനിടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാന്‍ ഈ വകുപ്പുകള്ക്കുമാകില്ല. വെടിവെയ്ക്കല് തത്കാലം നിലച്ചതോടെ പുതിയ മാര്‍ഗങ്ങളിലൂടെ പന്നിയെ കുരുക്കാനാകുമോയെന്നു നോക്കുകയാണ് വനംവകുപ്പ്. ശല്യമേറെയുള്ള കൃഷിയിടങ്ങളില്‍ വനംവകുപ്പ് കുരുക്ക് സ്ഥാപിക്കുന്നത് പരിഗണനയിലാണ്. എന്നാല്‍ കൂട് സ്ഥാപിച്ചോ കുരുക്കിട്ടോ പന്നിയെ പിടിക്കുക എളുപ്പമാകില്ലെന്ന് കര്‍ഷകരും പറയുന്നു. കൃഷിയിടങ്ങളില്‍ ഇവയുടെ ശല്യമേറിയതോടെ കര്‍ഷകരും ദുരിതത്തിലായി.
വൃശ്ചിക മാസത്തിലാണ് കിഴങ്ങുവര്‍ഗങ്ങളുടെ വിളവെടുപ്പ് ഏറെയും നടക്കുന്നത്. ഇതോടെ പന്നിക്കൂട്ടം വന്‍തോതില്‍ നാശംവിതച്ചു വരികയാണ്. ഇതിനു മുമ്പ് ശല്യം ഉണ്ടാകാത്ത പ്രദേശങ്ങളില്‍പോലും ഇവ എത്തിക്കഴിഞ്ഞു. മരച്ചീനി, ശീമചേമ്പ്, ചേന എന്നിവ വ്യാപകമായി തിന്നുകൊണ്ടേയിരിക്കുന്നു. റബര്‍, തെങ്ങിന്‍തൈ ഇവയ്ക്കു വന്‍തോതില്‍ നാശവുമുണ്ടാക്കി.