പത്തനംതിട്ട : നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരസഭയായി പ്രഖ്യാപിച്ചു. കുമ്പഴയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പ്രഖ്യാപനം നടത്തി. മാലിന്യ കൂനകൾ നിറഞ്ഞ നഗരത്തിൽ നിന്ന് നാലു വർഷം കൊണ്ട് സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരമായി മാറാൻ കഴിഞ്ഞത് ചിട്ടയും കാര്യക്ഷമവുമായ പ്രവർത്തനം കൂട്ടായി ഏറ്റെടുത്ത് നടപ്പിലാക്കിയതിലൂടെയാണ്. ശാസ്ത്രീയ മാലിന്യ സംസ്കരണം ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്ന ജനങ്ങളും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന ഭരണസമിതിയും ഒറ്റക്കെട്ടായി നിന്നെങ്കിൽ മാത്രമേ ഈ രംഗത്ത് മുന്നോട്ടുപോക്ക് സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നഗരസഭയിലെ മൂന്ന് കോളജുകളെ ഹരിത കലാലയങ്ങളായി പ്രഖ്യാപിച്ചു. ഹരിത ഓഫീസ്, ഹരിത വിദ്യാലയം എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി സഹകരിച്ച ശുചിത്വമിഷൻ, നഗരസഭാ ഹരിതകർമ സേന, ശുചീകരണ തൊഴിലാളികൾ, നഗരസഭാ ഡ്രൈവർമാർ, ക്ലീൻ കേരള കമ്പനി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ അസൂത്രണ സമിതികൾ പി കെ അനീഷ്, കൗൺസിലർ ആർ സാബു, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ അനിൽകുമാർ, മുസലിയാർ കോളജ് ചെയർമാൻ പി ഐ മുഹമ്മദ് ഷെരീഫ്, പ്രിൻസിപ്പൽ പ്രിയ ജി ദാസ്, ക്ലീൻ സിറ്റി മാനേജർ വിനോദ് കുമാർ എം പി, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, ജെ എച്ച് ഐ സന്തോഷ്, മുസ്ലിയാർ കോളേജ് എൻഎസ്എസ് കോഡിനേറ്റർ ജിസ്മോൾ ടി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.