ന്യൂഡല്‍ഹി : എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍റെ നീക്കത്തിന് ശരദ് പവാറിന്‍റെ പിന്തുണയില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ. നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ. കാപ്പന്‍റെ നാളത്തെ നീക്കമറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പീതാംബരൻ മാസ്റ്റർ ഡൽഹിയിൽ പറഞ്ഞു. അനുചിതമായ നടപടിയാണ് മാണി സി കാപ്പനില്‍ നിന്ന് ഉണ്ടായതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ദേശീയ നേതൃത്വം നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് തീരുമാനം പ്രഖ്യാപിച്ചത് അനുചിതമാണ്. എൽഡിഎഫിൽ നിൽക്കെ യുഡിഎഫുമായി കരാറുണ്ടാക്കി. എന്‍സിപി ഇപ്പോഴും എല്‍ഡിഫിന്‍റെ ഭാഗമാണ്. എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് സർക്കാറിനെ ദുർബലപ്പെടുത്തുന്ന ഒന്നും എന്‍സിപി ദേശീയ നേതൃത്വം ചെയ്യില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
എല്‍ഡിഎഫ് വിട്ടെന്ന് മാണി സി കാപ്പന്‍ ഇന്ന് രാവിലെയാണ് വ്യക്തമാക്കിയത്‍. യുഡിഎഫില്‍ ഘടക കക്ഷിയാകും. എന്‍സിപി എല്‍ഡിഎഫ് വിടുമോയെന്ന് ശരദ് പവാറും പ്രഫുല്‍ പട്ടേലും ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡല്‍ഹിയില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയ മാണി സി കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്‍ നാളെ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്‍റുമാരുടെ പിന്തുണ തനിക്കുണ്ടെന്ന് മാണി സി കാപ്പന്‍ അവകാശപ്പെട്ടു. 17 സംസ്ഥാന ഭാരവാഹികളില്‍ 9 ഭാരവാഹികളും കൂടെയുണ്ടാകും നാളത്തെ ജാഥയിൽ അവരെല്ലാം പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ദേശീയ നേതൃത്വം ആര്‍ക്കൊപ്പമാണെന്ന കാര്യം മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.