തിരുവനന്തപുരം : കൊലക്കേസിൽ പ്രതിയായ റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയെ ജീവപര്യന്തം കഠിന തടവിന് എറണാകുളം സി.ബി.ഐ കോടതി 2010 ഒക്‌ടോബർ 28 ന് ശിക്ഷിച്ചിരുന്നു. അന്നുമുതൽ ഇതുവരെ പതിനാലു വർഷമായി ഒരു മാസം പോലും മുടങ്ങാതെ 90,42,600 ലക്ഷം രൂപ (1 കോടിയോളം) പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുന്നത് വിവരാവകാശ നിയമപ്രകാരം വെളിവായി. കെ. ലക്ഷ്മണ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ എല്ലാ മാസവും മുടങ്ങാതെ പെൻഷൻ വാങ്ങിക്കുന്നുണ്ടായിരുന്നു. 1994 ൽ ജൂൺ മാസം മുതലാണ് ലക്ഷ്മണ പെൻഷൻ വാങ്ങിക്കുവാൻ തുടങ്ങിയത്. 2010 ഒക്‌ടോബർ 28 നാണ് സി.ബി.ഐ കോടതി ലക്ഷ്മണയെ കഠിനതടവിന് ശിക്ഷിച്ചത്. 2011 ജൂൺ 14 ന് ഹൈക്കോടതി ശിക്ഷ ശരിവെയ്ക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയും ജീവപര്യന്തം ശിക്ഷ ശരിവെച്ചിരുന്നു.
ലക്ഷ്മണയുടെ ഒരു മാസത്തെ പെൻഷൻ 53,825 രൂപയാണ്. ശിക്ഷ കഴിഞ്ഞ ലക്ഷ്മണ തിരുവനന്തപുരത്ത് കവടിയാർ ശ്രീവിലാസ് ലൈനിലെ വീട്ടിലാണ് ഇപ്പോള്‍ താമസിച്ചുവരുന്നത്. ഇവിടെ വർഷങ്ങളായിട്ട് രണ്ട് പോലീസുകാർ സംരക്ഷണം നൽകുന്നുണ്ട്. ലക്ഷ്മണയുടെ വീട്ടു ജോലികളെല്ലാം ചെയ്യുന്നത് പോലീസുകാരാണ്. റിട്ടയേർഡ് ഡി.ജി.പി. ക്കു പോലും ഒരു പോലീസുകാരൻ സംരക്ഷണം ഇല്ലാത്തിടത്ത് കോടതി ശിക്ഷിച്ച ലക്ഷ്മണയ്ക്ക് നിയമവിരുദ്ധമായി പോലീസുകാരെ സഹായത്തിന് വച്ചിരിക്കുകയാണ്. സിസ്റ്റർ അഭയ കൊലകേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചതിനെ തുടർന്ന് ഫാ. കോട്ടൂർ കോളേജ് പ്രൊഫസർ എന്ന നിലയിൽ പെൻഷൻ വാങ്ങിക്കുന്നത് സംസ്ഥാന ധനകാര്യവകുപ്പ് (പെൻഷൻ-ബി) തടഞ്ഞിരുന്നു. എന്നിട്ടും റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് ഇതു ബാധകമല്ലേ എന്നാണ് ആക്ഷേപം ഉയരുന്നത്. >>> കടപ്പാട് – ജോമോൻ പുത്തൻപുരയ്ക്കൽ.