വാഷിംഗ്‌ടൺ : മുൻനിര സഖ്യകക്ഷിയായ ഇസ്രായേൽ തങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കുന്നതായി അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ. സംഭവം അതീവ ഗുരുതരമായി കാണുന്ന യു.എസ്, ഇസ്രായേലിൽ നിന്നുള്ള ചാരവൃത്തി ഭീഷണി ഏറ്റവും ഉയർന്ന തലമായ ‘ക്രിറ്റിക്കൽ’ (Critical) കാറ്റഗറിയിലേക്ക് ഉയർത്തി. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയാണ് (DIA) ഇത് സംബന്ധിച്ച പുതിയ സുരക്ഷാ വിലയിരുത്തൽ പുറത്തുവിട്ടത്. പശ്ചിമേഷ്യൻ വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധങ്ങളെയും സമാധാന ശ്രമങ്ങളെയും കുറിച്ചുള്ള അമേരിക്കയുടെ ആഭ്യന്തര ചർച്ചകളും തീരുമാനങ്ങളും ചോർത്താൻ ഇസ്രായേൽ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് പെന്റഗണിന്റെ പ്രധാന ആശങ്ക.
കഴിഞ്ഞയാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ ട്രംപ് നെതന്യാഹുവിനെ നിശിതമായി വിമർശിച്ചതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ ആക്രമണങ്ങൾ കാരണം “ഇപ്പോൾ എല്ലാവരും നിങ്ങളെയും ഇസ്രായേലിനെയും വെറുക്കുന്നു” എന്ന് ട്രംപ് മുഖത്തടിച്ചതുപോലെ പറഞ്ഞതായാണ് വിവരം. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനാണോ അതോ വീണ്ടും ആക്രമണം തുടങ്ങാനാണോ ട്രംപ് ഉദ്ദേശിക്കുന്നത് എന്ന് ചോർത്താനാണ് ഇസ്രായേൽ പ്രധാനമായും ശ്രമിക്കുന്നത്. അതേസമയം അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നുണ്ടെന്ന ആരോപണം ഇസ്രായേൽ പൂർണമായും നിഷേധിച്ചു. തങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ ശത്രുക്കളെ മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും സഖ്യകക്ഷികളെയല്ലെന്നും വാഷിംഗ്ടണിലെ ഇസ്രായേൽ എംബസി വ്യക്തമാക്കി. പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവർ അവകാശപ്പെട്ടു.






























