കൊല്ലം : രാഹുല്‍ ഗാന്ധിയെയും ബിജെപിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കൊട്ടാരക്കരയില്‍ നടന്ന കേരള കോണ്‍ഗ്രസ് ബി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. കൊല്ലത്ത് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷിനെ പുകഴ്ത്തിയും കെ ബി ഗണേഷ് കുമാര്‍ സംസാരിച്ചു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ്, സിഎ അരുണ്‍കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഒരുമിച്ച് ഏറ്റവും കൂടുതല്‍ അഭിനയിച്ച നടനാണ് മുകേഷെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നല്ല സുഹൃത്താണ് മുകേഷ്. മുകേഷ് കളിയാക്കാത്തവരായി ആരുമില്ല.
കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷ്. കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണ് മുകേഷ്. കളിയാക്കത്തവരായി മലയാള സിനിമയിൽ ആരുമില്ല. കോണ്‍ഗ്രസിന്‍റേത് പോലെ മുട്ടേല്‍ എഴുതി അംഗത്വം നല്‍കുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി എന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാട്. എക്സർസൈസ് ചെയ്യലും തമിഴ്നാട്ടിൽ പോയി ബിരിയാണി വെയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. മണ്ണ് വാരിത്തിന്നാലും ആരും കേരളത്തിൽ ബി ജെ പിക്ക് വോട്ട് ചെയ്യില്ല. ചെറുപ്പക്കാരനായ മകനെ ബി ജെ പിക്ക് വേണ്ടി ആന്‍റണി നേർച്ചയാക്കി. ലീഡറുടെ നിർബന്ധത്തിലാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.





























