അഹമ്മദാബാദ്: ഭീകരത വളർത്തുന്ന ശക്തികൾക്കെതിരേ പാകിസ്താൻ ജനത മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. പാക് അതിർത്തിയായ കച്ഛിലെ ഭുജിൽ 50,000 കോടിയിലേറെ രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായശേഷം 11 വർഷം പിന്നിടുന്ന ദിവസമാണ് മോദി ഗുജറാത്തിലെത്തിയത്. ‘‘ഭീകരത നിങ്ങളുടെ സർക്കാരിനും സൈന്യത്തിനും ധനാഗമമാർഗമാണ്. ഇതിനെതിരേ പാക് ജനത മുന്നോട്ടുവരണം. അപ്പോൾ സന്തോഷത്തോടെയും സമാധാനത്തോടെയും ഭക്ഷണം കഴിച്ച് ജീവിക്കാം. അല്ലെങ്കിൽ എന്റെ വെടിയുണ്ട നേരിടേണ്ടിവരും…’’ -മോദി താക്കീതുനൽകി.
ഇന്ത്യ വിനോദസഞ്ചാരത്തിൽ വിശ്വസിക്കുമ്പോൾ പാകിസ്താൻ ഭീകരതയാണ് വിനോദസഞ്ചാരമെന്ന് കരുതുന്നുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ‘‘അത് ലോകത്തിനാകെ അപകടമാണ്. ഞാൻ പാക് ജനതയോട് ചോദിക്കുന്നു. നിങ്ങളെന്തു നേടി? ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയായി മാറിക്കഴിഞ്ഞു. നിങ്ങളുടെ സ്ഥിതിയെന്താണ്? ഭീകരതയെ പ്രോത്സാഹിപ്പിച്ചാൽ നിങ്ങളുടെ ഭാവിയാണ് നശിക്കുന്നത്. പഹൽഗാം സംഭവത്തിനുശേഷം 15 ദിവസം ഞാൻ കാത്തിരുന്നു. പാകിസ്താൻ നടപടിയെടുക്കുമോയെന്നുനോക്കി. പക്ഷേ അത് അവരുടെ അന്നമാണ്.’’