കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതിചേർക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം നാലുപേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാകും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിക്കാൻ വൈകിയതിനാല്‍ സാവകാശം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് ഇന്ന് രാവിലെ 11ന് എത്താൻ കോടതി ആവശ്യപ്പെട്ടത്. കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ.വി.കുഞ്ഞിരാമനെ കൂടാതെ സിപിഎം നേതാവ് കെ.വി.ഭാസ്കരൻ, ഇരുപത്തി മൂന്നാം പ്രതി ഗോപൻ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരാവുക.
നേരത്തെ ഇവരെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസിന്‍റെ വിചാരണാ നടപടികളിലേക്ക് ഇവരെക്കൂടി ഉൾപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് വിളിച്ചു വരുത്തുന്നത്. പെരിയ ഇരട്ടകൊലകേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികളിലേക്ക് കടക്കും മുൻപാണ് ഡിസംബർ 15ന് എല്ലാ പ്രതികളോടും ഹാജരാവാൻ കൊച്ചി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്.
ജാമ്യം നേടിയ മുന്നുപേരും പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേരുമടക്കം എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മുൻ എം.എൽ.എയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ, സിപിഎം നേതാവ് കെ.വി.ഭാസകരൻ, ഇരുപത്തി മൂന്നാം പ്രതി ഗോപൻ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവർ ഹാജരായില്ല. നോട്ടീസ് ലഭിക്കാൻ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇവരോട് 22 ന് ഹാജരാവൻ കോടതി നിർദേശം നല്‍കുകയായിരുന്നു.
ബാക്കിയുള്ളവരില്‍ ജയിലിലുള്ളവര്‍ വീഡിയോ കോണ്‍ഫറൻസ് വഴിയും മറ്റുള്ളവര്‍ നേരിട്ടും ഹാജരായി. നേരിട്ടെത്തിയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എൻ.ബാലകൃഷ്ണൻ, പതിനൊന്നാം പ്രതി മണി എന്നിവർക്ക് ജാമ്യം നീട്ടി നൽകി. രാഘവന്‍ വെളുത്തോളിക്ക് കോടതി ജാമ്യം നല്‍കി. കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 29 വരെ നീട്ടി. കേസില്‍ സിബിഐ ഒടുവില്‍ അറസ്റ്റ് ചെയ്ത് കാക്കനാട് സബ് ജയിലില്‍ കഴിയുന്ന അഞ്ചുപേര്‍ കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റണണെന്നാവശ്യപ്പെട്ടെങ്കിലും സിബിഐ എതിര്‍ത്തു. ഈ അപേക്ഷയും 29ന് പരിഗണിക്കും.