കൊല്ലം: അഞ്ചലില്‍ സിവില്‍ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ചതിന് പിന്നിൽ വ്യക്തിവിരോധമെന്ന് കണ്ടെത്തൽ. സംഭവത്തിന് പിന്നിൽ രണ്ട് യുവതികളാണെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലിരിക്കെ യുവതികളിൽ ഒരാൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആർച്ചൽ സ്വദേശി വിവേകിന്റെ ബൈക്ക് കത്തിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശിനിയും സുഹൃത്തായ വയനാട് സ്വദേശിനിയും പിടിയിലായത്. യുവതികളിൽ ഒരാൾ കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവതി വിഷം കഴിച്ചത്.
മുൻകൂട്ടി ആസൂത്രണം ചെയ്താണ് യുവതികൾ ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. യുവതികളിലൊരാളുമായി പോലീസുദ്യോഗസ്ഥന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. പിന്നീട് അദ്ദേഹം ഇതിൽ നിന്നും പിന്മാറിയതിന്‍റെ വൈരാഗ്യമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്നാണ് വിവരം. പുനലൂര്‍ എഎസ്പി യുവതികളെ വിശദമായി ചോദ്യം ചെയ്തു. യുവതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുകയാണ്.






























