മൂന്നാർ : പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട 8 കുടുംബങ്ങൾക്കു കുറ്റ്യാർവാലിയിൽ ഞായറാഴ്ച ഭൂമി നൽകും. കലക്ടറുടെ നിർദേശപ്രകാരം പരിശോധന നടത്തിയ പ്രത്യേക സംഘമാണ് 8 പേരുടെ പട്ടിക തയാറാക്കിയത്.
ദുരന്തത്തിൽ തകർന്ന വീടുകളിൽ താമസിച്ചിരുന്ന മാലയമ്മാൾ, മുരുകേശ്വരി മുരുകേശൻ, പി.ദീപൻ, പി.ഗണേശൻ, എൻ.മുരുകൻ, കറുപ്പായി ഷൺമുഖയ്യ, സീതാലക്ഷ്മി കണ്ണൻ, സരസ്വതി രാസയ്യ എന്നിവർക്കാണ് 5 സെന്റ് ഭൂമി വീതം ലഭിക്കുക. ഇവരുടെ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെ 9.30നു കുറ്റ്യാർവാലിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം.മണി ഇവർക്ക് അനുവദിച്ച സ്ഥലത്തിന്റെ പട്ടയവും അനുബന്ധ രേഖകളും കൈമാറും. ഈ സ്ഥലത്തു നിർമിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടലും അന്നു നടക്കും. ഈ 8 കുടുംബങ്ങൾക്കു വീടുകൾ നിർമിക്കാൻ കണ്ണൻ ദേവൻ കമ്പനി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.