പത്തനംതിട്ട: അടൂര്‍ ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരവധി പരാതികള്‍ നൽകിയിട്ടും ഉന്നത സ്വാധീനത്തെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിൽ പ്രഖ്യാപിച്ച അന്വേഷണം പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങിയതായി ആരോപണം ശക്തമാകുന്നു.
അടിസ്‌ഥാന സൗകര്യമില്ലാത്ത മെഡിക്കല്‍ കോളേജില്‍ ലക്ഷങ്ങള്‍ നല്‍കി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ മികച്ച സംവിധാനം ഒരുക്കാന്‍ കോളജ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ നിസാര കുറ്റങ്ങള്‍ക്കു പോലും വലിയ തുക പിഴ നല്‍കേണ്ട അവസ്‌ഥയിലാണെന്നാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നത്.
പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹൗസ് സര്‍ജന്‍സിക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്‌ഥയാണ് നിലവിലുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ രോഗികളോ ചികിത്സാ സംവിധാനങ്ങളോ പരിചയ സമ്പന്നരായ ഡോക്‌ടര്‍മാരോ കുറവാണ്. ഇക്കാരണത്താല്‍ ഏതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ഹൗസ് സര്‍ജന്‍സി മാറ്റി നല്‍കണമെന്ന് മാനേജ്‌മെന്റിനോട് അപേക്ഷിച്ചാല്‍ ഉയർന്ന തുക ആവശ്യപ്പെടുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
ഇത് സംബന്ധിച്ച് 2019 ൽ കൊല്ലം പുനലൂര്‍ തൊളിക്കോട് ഭഗവതി വിലാസത്തില്‍ പൂജാ രാജേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒടുവില്‍ ചില യുവജന സംഘടനകൾ ഇടപെട്ടതോടെ മെഡിക്കൽ കോളേജ് അധികൃതർ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സംസ്‌ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകളെപ്പറ്റി നിരവധി പരാതികള്‍ മെഡിക്കല്‍ കൗണ്‍സിലിന് ലഭിക്കുന്നുണ്ടെങ്കിലും പലതിലും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പണം നല്‍കുന്നവര്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കുന്നതായും മെരിറ്റില്‍ അഡ്‌മിഷന്‍ ലഭിക്കുന്നവര്‍ക്ക് മാര്‍ക്ക് കുറയുന്നതായുമുള്ള പരാതിയില്‍ ഇതുവരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
ഗൈനക്കോളജി കേസുകള്‍ ഒന്നും വരാത്ത ഈ മെഡിക്കൽ കോളജില്‍ ഗൈനക്കോളജിക്ക് പോസ്‌റ്റുഗ്രാജുവേറ്റ് കോഴ്‌സിനുള്ള അഫിലിയേഷന്‍ ലഭിച്ചതും വിവാദമായിരുന്നു. മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിന് ഈ കോഴ്‌സ് ലഭിച്ചതിന് പിന്നില്‍ ഉന്നത സ്വാധീനമുണ്ടെന്നാണ് ആരോപണം. ഗൈനക്കോളജി വിഭാഗത്തില്‍ ഇവിടെയുള്ളത് രണ്ട് ഡോക്‌ടര്‍മാര്‍ മാത്രമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഇഷ്‌ടമുള്ള ഡ്രസ് ഇട്ടാല്‍ പിഴയായി 5000 രൂപ വരെ അടയ്‌ക്കണമെന്നാണ് അലിഖിത നിയമം. മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍ സാരിയാണ് പെണ്‍കുട്ടികളുടെ വേഷം. എന്നാല്‍ അബദ്ധത്തില്‍ ചുരിദാര്‍ ഇട്ടുകഴിഞ്ഞാല്‍ പിഴ ഉറപ്പാണ്. വിദ്യാർത്ഥികൾക്ക് അസുഖം പിടിപ്പെട്ടാലും ഒരു ദിവസം ഹാജര്‍ കുറഞ്ഞാലും പിഴ അടയ്‌ക്കേണ്ടി വരും. അധികൃതര്‍ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ കോളേജിൻ്റെ ചരടുവലികളാണെന്നും അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.