തിരുവനന്തപുരം : സർക്കാറിന്‍റെ മുന്നറിയിപ്പുകൾ തള്ളി സംസ്ഥാനത്ത് പിജി ഡോക്ടർമാർ അത്യാഹിത സേവനങ്ങൾ ബഹിഷ്കരിച്ചുള്ള സമരം തുടങ്ങി. കാഷ്വാലിറ്റിയിലടക്കം സീനിയർ ഡോക്ടർമാരെ വെച്ച് കുറവ് നികത്താൻ മെഡിക്കൽ കോളേജുകൾ ശ്രമം തുടങ്ങി. പരമാവധി ഉറപ്പുകൾ അംഗീകരിച്ചെന്നും രോഗികളെ വെല്ലുവിളിക്കരുതെന്നും സമരക്കാരോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാൻ ഉടൻ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോലിഭാരം കുറയ്ക്കാൻ 373 നോൺ അക്കാദമിക് ജൂനിയർ റെസിഡന്‍റ് ഡോക്ടർമാരെ നിയമിച്ച സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് കാട്ടിയാണ് പിജി ഡോക്ടർമാർ സമരവുമായി മുന്നോട്ടു പോവുന്നത്. സ്റ്റൈപ്പൻഡ് വർധനവിൽ തീരുമാനമില്ലാത്തതും, സമരത്തെ നേരിടാൻ രാത്രിയിൽ തന്നെ ഹോസ്റ്റലുകൾ ഒഴിയാൻ നൽകിയ നോട്ടീസും സമരക്കാരെ ചൊടിപ്പിച്ചു. സമരം തുടങ്ങിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനം താളം തെറ്റി. ഒപിയിൽ നിന്ന്, ശസ്ത്രക്രിയക്കും മറ്റുമായി പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. ശസ്ത്രക്രിയകൾ അടിയന്തരമായവ മാത്രമാക്കി പരിമിതപ്പെടുത്തി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സമരം കാര്യമായി ബാധിച്ചു തുടങ്ങിയിട്ടില്ല. സീനിയർ ഡോക്ടർമാരെ കാഷ്വാലിറ്റികളിലടക്കം ചുമതലയേൽപ്പിച്ചാണ് സ്ഥിതി നേരിടുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും ഇതാണ് സ്ഥിതി. രണ്ട് തവണ ചർച്ച നടത്തിയിട്ടും സമരം തുടരുന്നതിനാൽ, ഇനി ചർച്ചയില്ലെന്നും പിന്മാറണമെന്നുമാണ് സർക്കാർ നിലപാട്. നീറ്റ്-പി.ജി പ്രവേശനം നീളുന്നത് കോടതി നടപടികൾ കാരണമാണെന്നും, സ്റ്റൈപ്പൻഡ് വർധനവ് ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും സർക്കാർ വിശദീകരിക്കുന്നു.