തിരുവനന്തപുരം : പി ജി ഡോക്‌ടേഴ്‌സുമായി മൂന്നാംവട്ട ചർച്ച നടത്തി ആരോഗ്യമന്ത്രി വീണ ജോർജ്. സ്റ്റൈപെൻഡ് വർധന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. റെസിഡൻസി മാനുവൽ അനുസരിച്ചാണോ മെഡിക്കൽ കോളേജുകളിൽ കാര്യങ്ങളെന്ന് പരിശോധിക്കും. 249 സീനിയർ റെസിഡന്റുമാരെ പിരിച്ചുവിട്ട് ജൂനിയർ റസിഡന്റുമാരെ നിയമിക്കാമെന്നും കൂടുതൽ സീനിയർ റസിഡന്റുമാരെ നിയമിക്കാനുള്ള പരിമിതികൾ പി ജി ഡോക്‌ടേഴ്‌സിനെ അറിയിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് ചികിത്സ നിഷേധിക്കാൻ പാടില്ല. സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചു. സമരം അവസാനിപ്പിക്കണമെന്ന് പി ജി ഡോക്‌ടേഴ്‌സിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടിയാലോചനകൾക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് പി ജി ഡോക്‌ടേഴ്‌സ് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.സർക്കാർ നടത്തിയ നിയമനങ്ങൾ പര്യാപ്തമല്ലെന്നാണ് പി ജി ഡോക്ടേഴ്‌സിന്റെ വാദം. ഇതടക്കം ഉന്നയിച്ച വിഷയങ്ങളിൽ മുഴുവൻ രേഖാമൂലമുള്ള പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിൽപ്പ് സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു.