ഡൽഹി: അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിർമ്മാണം ദ്രുതഗതിയിൽ. വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തികൾ ഓഗസ്റ്റ് മാസം പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്ന വേളയിൽ തന്നെ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 330 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. എൽ-ഫെയ്സ് എന്നറിയപ്പെടുന്ന ഒന്നാം ഘട്ടത്തിൽ റൺവേയുടെ വീതികൂട്ടൽ, വിപുലീകരണം തുടങ്ങിയ ജോലികളാണ് ബാക്കിയുള്ളത്. അതേസമയം, വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം ആഭ്യന്തര പ്രവർത്തനങ്ങൾക്കായി ഉള്ളതിനാൽ, ഇവയുടെ കാലിബ്രേഷൻ പൂർത്തിയായി കഴിഞ്ഞാലുടൻ പ്രവർത്തനം ആരംഭിക്കുന്നതാണ്.
ടെർമിനലിൽ 8 ചെക്ക് ഇൻ കൗണ്ടറുകളും, 3 കൺവെയർ ബെൽട്ടുകളുമാണ് ഉള്ളത്. കൂടാതെ, രണ്ട് അറൈവൽ ഏരിയയും ഒരു ഡിപ്പാർച്ചർ ഏരിയയും ഉണ്ടാകും. ശ്രീരാമ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തർക്ക് പ്രധാന യാത്രാ മാർഗമായി ഈ വിമാനത്താവളത്തെ ഉപയോഗിക്കാവുന്നതാണ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നും കോഡ്ഷെയർ വിമാനങ്ങൾ വഴി അന്താരാഷ്ട്ര യാത്രക്കാർക്കും അയോധ്യയിൽ എത്താൻ സാധിക്കും. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിൽ നാല് എയർബസ് എ320 വിമാനങ്ങളാണ് കൈകാര്യം ചെയ്യാൻ കഴിയുക. പ്രതിവർഷം 6 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് വിമാനത്താവളം രൂപകൽപ്പന ചെയ്തിട്ടുള്ളത്.