തൃശ്ശൂർ : കൊടകരയിൽ മൂന്നരക്കോടി രൂപ കവർന്ന കേസിലെ രണ്ടു പ്രതികളെ ബിജെപി തൃശ്ശൂർ ഓഫിസിൽ വിളിച്ചു വരുത്തിയ നേതാക്കളെ ചോദ്യം ചെയ്തതായി പോലീസ്. തട്ടിയെടുത്ത പണം കണ്ടെത്താൻ ബിജെപി ശ്രമിച്ചത് പാർട്ടിയുടെ ഫണ്ടായത് കൊണ്ടാണെന്ന് പോലീസ് പറഞ്ഞു. അതേസമയം ഫണ്ട് ബിജെപിയുടേതല്ലെന്ന് ജില്ലാ അധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പോലീസിനു മൊഴി നൽകി.
കൊടകരയിൽ മൂന്നരക്കോടി തട്ടിയെടുത്ത ക്രിമിനൽ സംഘത്തെ പോലീസ് തിരിച്ചറിയും മുമ്പേ ബിജെപി നേതാക്കൾ തിരിച്ചറിഞ്ഞതായി പ്രതികളിൽനിന്നു സൂചന കിട്ടി. പ്രതികളായ രഞ്ജിത്തിനെയും ദീപക്കിനെയും ബിജെപി തൃശ്ശൂർ ഓഫിസിൽ വിളിച്ചു വരുത്തി നേതാക്കൾ ചോദ്യം ചെയ്തതായി പ്രതികൾ പോലീസിനോടു പറഞ്ഞു. തട്ടിയെടുത്ത പണം ബിജെപിയുടേതാണ് എന്നതിനു തെളിവ് ഈ മൊഴിയാണെന്ന് പോലീസ് പറഞ്ഞു.
ബിജെപി ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. അതേസമയം കുഴൽപ്പണ ഇടപാടിൽ ബിജെപിക്കു പങ്കില്ലെന്നു ജില്ലാ അധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പോലീസിനോടു പറഞ്ഞു. കുന്നംകുളത്തെ സ്ഥാനാർഥി ആയതിനാൽ പ്രചാരണ തിരക്കിലായിരുന്നു. ധർമരാജന്റെ പരാതി അന്വേഷിക്കാനാണ് പ്രതി ദീപക്കിനെ ഓഫിസിൽ വിളിച്ചു വരുത്തിയത്. സമാന്തര അന്വേഷണം നടത്തിയതും ധർമരാജൻ പറഞ്ഞതു കൊണ്ടാണ്. തെരഞ്ഞെടുപ്പ് ലഘുലേഖകൾ കൊണ്ടുവരാൻ വന്നതാണ് ധർമരാജൻ. അതുകൊണ്ടാണ് മുറിയെടുത്ത് നൽകിയതെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.
കേസിലെ മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയും കൂട്ടുപ്രതിയുമായ ദീപ്തിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. 17 ലക്ഷം രൂപ കൂടി രഞ്ജിത്തിൽനിന്നു കണ്ടെടുക്കാനുണ്ട്. നഷ്ടപ്പെട്ട മൂന്നരക്കോടിയിൽ ഒരു കോടി രൂപയാണ് കണ്ടെടുത്തത്.