തൃശൂര്‍ : സംസ്ഥാനത്തെ ജയിലുകള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് യഥേഷ്ടം വിലസാനുള്ള അവസരങ്ങള്‍ ഒരുക്കുന്ന കേന്ദ്രങ്ങളാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലാതായത് അടുത്ത കാലത്ത് പുറത്തുവന്ന വാര്‍ത്തകളാണ്. കൊടി സുനിക്കും കൂട്ടര്‍ക്കും അടക്കം യഥേഷ്ടം വിഹരിക്കാവുന്ന കേന്ദ്രങ്ങളാണ് ജയിലുകള്‍. ഈ ജയിലില്‍ നിന്നും ക്വട്ടേഷന്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും യാതൊരു തടസ്സവും ഇല്ലാതെ തുടരുകയാണ്.
ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിനു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരന്‍ നടത്തിയ ഓപ്പറേഷനുകളുടെ വിവരങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നതാണ്. യഥേഷ്ടം ഫോണ്‍വിളിയുമായി ഇയാള്‍ ക്വട്ടേഷന്‍ പുറത്തുള്ളവരെ കൊണ്ട് നടപ്പിലാക്കുകയായിരുന്നു. 5 മാസത്തിനിടെ ഈ തടവുകാരന്‍ പുറത്തേക്കു വിളിച്ചത് രണ്ടായിരത്തിലധികം തവണയാണ്. ഫോണ്‍ നമ്പര്‍ പരിശോധിച്ച ശേഷം ഇരിങ്ങാലക്കുട പോലീസ് ഒന്നര വര്‍ഷം മുന്‍പു കോടതിയില്‍ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇപ്പോഴാണു പുറത്തുവരുന്നത്. വിയ്യൂര്‍ പാടൂക്കാട്ടെ മൊബൈല്‍ ടവറില്‍ നിന്നാണു വിളികള്‍ പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. മാള സ്വദേശിയായ വ്യാപാരിയെ ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാനുള്ള ക്വട്ടേഷനായിരുന്നു വിളികളില്‍ പ്രധാനം. തിരുവനന്തപുരം വെഞ്ഞാറമൂട് ഗീതാലയത്തില്‍ രാജീവ് എന്ന തടവുകാരന്റേതാണ് കേസിലുള്‍പ്പെട്ട ഫോണ്‍. അനധികൃതമായി തോക്ക് കൈവശം വച്ചതിനൊപ്പം ഒരു പീഡനക്കേസിലും പ്രതിയാണു രാജീവ്.
സെന്‍ട്രല്‍ ജയിലില്‍ നിന്നു രാജീവ് തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയാണെന്നു കാട്ടി മാള സ്വദേശി ജോഷി പെരേപ്പാടന്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു ഭീഷണി. 6 വ്യത്യസ്ത നമ്ബറുകളില്‍ നിന്നു ജോഷിയുടെ ഫോണിലേക്കു ജയിലില്‍നിന്നു വിളികളെത്തി. ഇതില്‍ 2 നമ്പറുകള്‍ ജയില്‍ ജീവനക്കാരുടേതാണെന്നു സൂചനയുണ്ട്.
കേസെടുത്ത ശേഷം ഈ മൊബൈല്‍ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പൊലീസ് ചികഞ്ഞപ്പോഴാണ് 5 മാസത്തിനിടെ മാത്രം 2000ലേറെ വിളികള്‍ പുറത്തേക്കു പോയതായി കണ്ടത്. ഇതു വ്യക്തമാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ രാജീവിനെതിരെ കാര്യമായ പരാമര്‍ശങ്ങളുണ്ടായില്ല. ജയിലിലെ ഫോണ്‍വിളി വേണ്ടവിധം അന്വേഷിച്ചതുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ പുനരന്വേഷണത്തിന് ഉത്തരവിറങ്ങിയെങ്കിലും നടപ്പായിട്ടില്ല.
999520 എന്നു തുടങ്ങുന്ന നമ്പറില്‍ നിന്ന് 2019 ജനുവരിയില്‍ മാത്രം രാജീവ് പുറത്തേക്കു വിളിച്ചത് മുന്നൂറോളം തവണ. മറ്റു നമ്പറുകളില്‍ നിന്നുള്ള വിളികള്‍ കൂടി കൂട്ടിയാല്‍ ജനുവരിയില്‍ 450ല്‍ അധികം കോളുകളുണ്ട്. പുറത്തുള്ള ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ടു ക്വട്ടേഷനുകളും ഭീഷണിപ്പെടുത്തി പണം തട്ടലുമായിരുന്നു ഫോണിലൂടെ നടത്തിയിരുന്നത്.
അതിനിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍വിളി വിവാദത്തില്‍ സൂപ്രണ്ട് എ.ജി.സുരേഷിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ശുപാര്‍ശയോടെ ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ സൂപ്രണ്ടിനെ സംശയത്തില്‍ നിര്‍ത്തിയുള്ള റിപ്പോര്‍ട്ട് ഡിഐജി എം.കെ.വിനോദ്കുമാര്‍, ജയില്‍ മേധാവി ഷേക് ദര്‍വേഷ് സാഹേബിനു കൈമാറി. സൂപ്രണ്ടിനെതിരെ വിശദമായ അന്വേഷണത്തിനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടിപി കേസ് പ്രതി കൊടി സുനി എന്നിവരില്‍നിന്നു പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ആയിരത്തിലേറെ വിളികള്‍ നടത്തിയിട്ടുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുതല അന്വേഷണം. ഒരു വര്‍ഷത്തോളം സൂപ്രണ്ടിന്റെ ഓഫീസ് സഹായിയായിരുന്നു റഷീദ്.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപും സരിത്തും തൃശൂര്‍ അതീവസുരക്ഷാ ജയിലിലായിരുന്ന കാലം സൂചിപ്പിച്ചുകൊണ്ടാണു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സൂപ്രണ്ടിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. ആ സമയത്ത് അതീവ സുരക്ഷാ ജയില്‍ സൂപ്രണ്ടായിരുന്നു ഇദ്ദേഹം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റഷീദ് ഉള്‍പ്പെടെ ഒരു സംഘം തടവുകാരുടെ സ്വൈരവിഹാരമാണു നടന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ യഥേഷ്ടം ഫോണ്‍ ഉപയോഗിക്കുകയും പുറത്തുള്ളവരുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തുകയും ചെയ്തു. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഇവര്‍ ഭീഷണിപ്പെടുത്തി.
റഷീദില്‍ നിന്നു ഫോണ്‍ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്ക് സൂപ്രണ്ടിന്റെ പിന്തുണയ്ക്കു പകരം ശാസനയാണു ലഭിച്ചത്. റെയ്ഡിനു നേതൃത്വം നല്‍കിയ ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ ഗുരുതരമായ അച്ചടക്കലംഘനവും സുരക്ഷാ പാളിച്ചയുമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂപ്രണ്ട് നാലു തവണ സസ്‌പെന്‍ഷന് വിധേയനായിട്ടുണ്ടെന്നു പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍, ഇതിന്റെ ഉത്തരവുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മൊഴികള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
ജയിലില്‍ തന്നെ വകവരുത്താന്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ 2 സഹതടവുകാര്‍ക്കു കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘം ക്വട്ടേഷന്‍ നല്‍കിയെന്ന കൊടി സുനിയുടെ മൊഴി റിപ്പോര്‍ട്ടിലുണ്ട്. ഈ മൊഴി സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.