തിരുവനന്തപുരം: എം.എ ബേബി പിണറായി വിജയന്റെയും പ്രകാശ് കാരാട്ടിന്റെയും ദൂഷിത വലയത്തിൽ പെടരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇൻഡ്യ മുന്നണിയിൽ നിന്നുകൊണ്ട് വർഗീയശക്തികൾക്കെതിരെ പോരാടാൻ അദ്ദേഹത്തിന് കഴിയുമെന്ന് കരുതുന്നു. പിണറായിക്കും കാരാട്ടിനും കോൺഗ്രസ് വിരുദ്ധതയാണെന്നും വി ഡി സതീശൻ പറഞ്ഞു. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് എം.എ ബേബിയെ സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എം.എ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന് പിബി യോഗം ആണ് തീരുമാനിച്ചത്.
ബംഗാൾ ഘടകവും അശോക് ധവ്ള, മുഹമ്മദ് സലീം, സൂര്യകാന്തി മിശ്ര അടക്കമുള്ള നേതാക്കളും എതിർ സ്വരമുയർത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള കേരളത്തിലെ പിബി അംഗങ്ങളും പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളും പിന്തുണച്ചതോടെ ഭൂരിപക്ഷം ബേബിക്കായി. രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ശുപാർശ അംഗീകരിച്ചു. എം.എ ബേബിയെ ജനറൽ സെക്രട്ടറി ആക്കണമെന്ന നിർദ്ദേശം പുതിയ കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചു. എതിർ സ്വരങ്ങൾ ഇല്ലാതെ പുതിയ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തു.