തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ സർവെ നടത്താൻ തീരുമാനിച്ച് പിണറായി സർക്കാർ. ക്ഷേമ സർവെ ലക്ഷ്യമിട്ടുള്ള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന് ഇന്ന് ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. നവകേരളം – സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി എന്ന പേരിൽ 2026 ജനുവരി ഫെബ്രുവരി മാസങ്ങളിലായിരിക്കും സർവെ നടത്തുകയെന്ന് മന്ത്രിസഭ യോഗ തീരുമാനങ്ങൾ അറിയിച്ചുള്ള വാർത്താക്കുറിപ്പിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ക്ഷേമ പദ്ധതി വിലയിരുത്തലും വികസന പദ്ധതി നിർദ്ദേശങ്ങളും സമാഹരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 80 ലക്ഷം വീടുകളിൽ സർവെ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി നടത്തിപ്പിനായി നാലംഗ സംസ്ഥാന തല ഉപദേശക സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഐ എം ജി ഡയറക്ടർ കെ ജയകുമാർ, കോഴിക്കോട് ഐഐഎം പ്രഫസർ ഡോ. സജി ഗോപിനാഥ് എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതി അംഗങ്ങൾ.





























