റാന്നി: തുടർ ഭരണം കിട്ടിയതിന്റെ അഹന്ത പൊതുജനത്തിന്റെ മേൽ പ്രകടിപ്പിച്ച ഒരു വർഷമാണ് കടന്നു പോകുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍ പറഞ്ഞു. ജനഹിതം മനസ്സിലാക്കുന്നതിനും ജന താല്പര്യം സംരക്ഷിക്കുന്നതിനും സർക്കാർ ശ്രദ്ധ പതിപ്പിച്ചില്ല. മറിച്ച് തങ്ങളുടെ താൽപര്യങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു, അതിന് ഉദാഹരണമാണ് കെ – റെയിൽ. വിലക്കയറ്റവും സ്വജന പക്ഷപാതവും കാരണം ജനം പൊറുതിമുട്ടിയിരിക്കുന്നു. പിണറായി സർക്കാർ റാന്നിയെ പൂർണമായും അവഗണിച്ചു. റാന്നിക്കായി ഒന്നും നടപ്പിൽ വരുത്താൻ പുതിയ ജനപ്രതിനിധിക്ക് സാധിച്ചില്ല. റാന്നിയിലെ നാല് വില്ലേജുകളിലെ ജനങ്ങൾ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ആശങ്കയിലാണ്.
മഹാ പ്രളയങ്ങളിൽ വിറങ്ങലിച്ച ദേശമാണ് റാന്നി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഒരു സഹായവും സർക്കാർ നൽകിയില്ല. ഇനിയും ഒരു മഴക്കെടുതി താങ്ങാനുള്ള ശേഷി റാന്നിക്കില്ല. എന്നാൽ റാന്നിയെ മുക്കിക്കൊല്ലാൻ ഉറപ്പിച്ചിരിക്കുകയാണ് ജനപ്രതിനിധിയും സർക്കാരും. സംസ്ഥാന പാത വികസനത്തിന്റെ മറവിൽ ചെത്തോങ്കര – എസി പടിയിൽ വലിയതോട് ചെറിയതോട് ആയി മാറി. ഒന്നിലധികം തവണ തോട്ടിൻകരയിൽ ഉദ്യോഗസ്ഥരുമായി എത്തി, ഉടൻ വീതി കൂടും എന്ന് പത്ര വാർത്ത കൊടുത്ത് മടങ്ങിയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇന്ന് ഒരു വർഷം കഴിയുമ്പോൾ ഒരു നിസ്സഹായനെ പോലെ എം.ൽ.എ റോഡ് കമ്പനിക്കെതിരെ പരാതി കൊടുത്തെന്ന വാർത്ത കൊടുത്തു ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു.
വന്യമൃഗങ്ങളുടെ ശല്യം നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലുമുണ്ട്. വന്യമൃഗ ആക്രമണങ്ങൾ നടന്ന പ്രദേശങ്ങളെ ഹോട് സ്പോട്ടിൽ പെടുത്താൻ പോലും യാതൊരു നടപടിയും സ്വീകരിച്ചില്ല . ഇത് മൂലം കൃഷിക്കാർ വലിയ ദുരിതത്തിലാണ്. റാന്നി വലിയ പാലത്തോട് ചേർന്നുള്ള പുതിയ പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കുമെന്ന് എംഎൽഎ പൊതുമരാമത്ത് മന്ത്രിയുമായി എത്തി ഉറപ്പ് നൽകി മടങ്ങി. പണി ഒരു അടിപോലും മുന്നോട്ട് പോയില്ലാ. റാന്നിക്ക് നാണക്കേടായി ആ തൂണുകൾ ഇന്ന് അങ്ങനെ അവശേഷിക്കുന്നു.
ഉതിമൂട്ടിൽ സംസ്ഥാന പാതയിൽ മേൽപാലം പണിയും എന്ന് പറഞ്ഞു പൊതുമരാമത്ത് മന്ത്രിയുമായി എത്തി പ്രഖ്യാപനം നടത്തി, പക്ഷെ യാതൊരു നടപടിയും സ്വീകരിച്ചില്ല. 1000 കോടി മുടക്കിയിട്ടും ഉയരം കൂടിയ വാഹനങ്ങൾ കടന്ന് പോകാത്ത സ്ഥിതി ആണ് ഇവിടെ ഉള്ളത്. റാന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ, ശബരിമല ഇടത്താവളം, റാന്നി മിനി സിവിൽ സ്റ്റേഷൻ, പട്ടയ വിതരണം, കുടിവെള്ള വിതരണം എന്നിവ ഫലപ്രദമായി നടപ്പിലാക്കുവാൻ യാതൊരു നടപടിയും ജനപ്രതിനിധി സ്വീകരിച്ചില്ല. നിരന്തരം പ്രകൃതിഷോഭം മൂലം ഒറ്റപ്പെടുന്ന കുറുമ്പൻമൂഴി പോലുള്ള പ്രദേശങ്ങൾക്കും വാഗ്ദാനങ്ങൾ മാത്രം.
പത്രവാർത്തകൾ കണ്ട് ആശ്വസിക്കാനുള്ള ഗതിയെ റാന്നിക്കാർക്കുള്ളു. വികസന മുരടിപ്പ് മാറുവാൻ യാതൊരു ഇടപെടലും ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കേരളത്തിൽ പൊതുവായി പ്രഖ്യാപിച്ച സ്കിൽ പാർക്ക്, റാന്നിയിൽ നോളഡ്ജ് വില്ലേജ് എന്ന് പേര് മാറ്റി ആവിഷ്കാർ എന്ന ഒരു പുസ്തകം ഇറക്കുക മാത്രമാണ് ചെയ്തത്. ഇതിനു മുൻപ് പ്രഖ്യാപിച്ചു റബ്ബർ പാർക്ക്, അപ്പാരൽ പാർക്ക് ഉൾപ്പടെ ഉള്ള പല പാർക്കുകളും ഇന്നും റാന്നിക്ക് അന്ന്യം. റാന്നിയുടെ വികസനരംഗത്തെ ഒരു വർഷം പാഴായിപ്പോയെന്നും റിങ്കു ചെറിയാന്‍ പറഞ്ഞു.