കാസർഗോഡ് : അഞ്ച് ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്ന് പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട് ഏത് ബോംബിനേയും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് പെരിയയിൽ തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ പൊരുൾ എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുമായി സംസ്ഥാന സർക്കാർ തുറന്ന യുദ്ധത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുൻപ് അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്ന് അസാധാരണ നടപടികൾ ഉണ്ടാകുമെന്നാണ് സർക്കാർ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്നാണ് സൂചന.