തിരുവനന്തപുരം : പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് പാർട്ടി ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്ന് എടുത്ത ഈ തീരുമാനത്തിൽ പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും നേതൃത്വം അറിയിച്ചു. ഇക്കാര്യത്തിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റികൾ തീരുമാനത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ടു എന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും, അത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ഗൗരവപൂർണ്ണവും ആഴത്തിലുള്ളതുമായ ചർച്ചകൾ പാർട്ടിക്കകത്ത് നടക്കുന്നുണ്ട്. പരാജയത്തെ സംബന്ധിച്ച് നിർഭയമായ ചർച്ചകൾ വേണമെന്നാണ് അഖിലേന്ത്യാ സെക്രട്ടറിയും സംസ്ഥാന നേതൃത്വവും ഒരുപോലെ ആഗ്രഹിക്കുന്നത്. എന്നാൽ പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച കാര്യത്തിൽ ഇനി ഒരു പുനപരിശോധനയുടെ ആവശ്യമില്ലെന്നും അത് ‘അടഞ്ഞ അധ്യായമാണെന്നും’ അദ്ദേഹം പറഞ്ഞു.






























