തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങൾ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങൾ വിശദീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. മെസിയുടെ പേരിലെ കള്ളക്കളിയിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയില്ലെന്ന വാദങ്ങളും പൊളിയുകയാണ്. സർക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഈ ഇടപാടുകൾ ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. സ്വകാര്യ കരാർ തർക്കത്തിൽ സംസ്ഥാന സർക്കാരിനെയും കക്ഷിയാക്കി.
ഇത് സംസ്ഥാനത്തെ നിയമവ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നതാണ്. ഭരണസംവിധാനത്തിന്‍റെ വിശ്വാസ്യതയാണ് തകർത്തത്. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ക്ഷണിച്ചുവരുത്തുന്ന നടപടികൾ ഉണ്ടായെന്നും സർക്കാർ സംവിധാനങ്ങൾ ചട്ടം മറികടന്ന് കൈമാറിയെന്നും ദുരുപയോഗം ചെയ്തുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.






























