തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും. വീണയോട് വെള്ളിയാഴ്ച ഹാജാരാകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടർന്ന് സാവകാശം തേടുകയായിരുന്നു. കേസിൽ ഇന്നലെ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും ശരൺ എസ് കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിഎംആർഎൽ ജോയിന്‍റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്ത, സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്ത എന്നിവരെയാണ് ഇഡി ഇന്നലെ ചോദ്യം ചെയ്തത്. രാവിലെ 10.15 ഓടെ ആണ് ഇരുവരും ഇഡി ഓഫീസിൽ എത്തിയത്.
പിണറായി വിജയന്റെ മകൾ വീണ ടിയുടെ എക്സാലോജിക് എന്ന സ്ഥാപനത്തിന് എന്ത് സേവനത്തിനാണ് പണം നൽകിയത്, ഈ സാമ്പത്തിക ഇടപാടിന്‍റെ കൂടുതൽ വിവരങ്ങളാണ് ശരണിൽ നിന്ന് ഇഡി തേടിയത്. സിഎംആർഎല്ലിന്‍റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്നാണ് വീണക്ക് 50 ലക്ഷം ലോണായി നൽകിയത്. ഇതിന്‍റെ ഡയറക്ടറായ ജയയിൽ നിന്ന് ലോൺ നൽകിയ പശ്ചാത്തലം, തിരിച്ചടവ് വിവരങ്ങൾ എന്നിവയാണ് തേടിയത്.




























