ആറ്റിങ്ങല്‍ : ചെയ്യാത്ത കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പൊതുനിരത്തില്‍ പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു. പോലീസ് പീഡനത്തിനിരയായ ജയചന്ദ്രന്‍ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മനോജിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിക്ക് അടിയന്തിരമായി കൗണ്‍സിലിങ് ലഭ്യമാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മൂന്ന് വയസ്സുകാരിക്കും പിതാവിനും പൊതുനിരത്തില്‍ വനിതാ പോലീസിന്റെ ഭീഷണിയും വിചാരണയും ഉണ്ടായത്. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തില്‍ അപമാനിതരായത്. പോലീസ് വാഹനത്തില്‍ നിന്നുതന്നെ മൊബൈല്‍ കണ്ടെടുത്തതോടെ നാട്ടുകാര്‍ ചോദ്യം ചെയ്തു.
ഐ.എസ്.ആര്‍.ഒയിലേക്ക് യന്ത്രസാമഗ്രികള്‍ വഹിച്ചുകൊണ്ട് പോകുന്ന വാഹനം കാണാന്‍ എത്തിയതാണ് ഇരുവരും. വാഹനമെത്താന്‍ വൈകിയതോടെ സമീപത്തെ കടയില്‍ പോയി വെള്ളം കുടിച്ച ശേഷം വീണ്ടും മടങ്ങിയെത്തി. അപ്പോള്‍ പിങ്ക് പോലീസ് വാഹനത്തിനരികില്‍ നിന്ന ഉദ്യോഗസ്ഥ രജിത, ജയചന്ദ്രനെ അടുത്തേക്ക് വിളിച്ച് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.
ജയചന്ദ്രന്‍ സ്വന്തം ഫോണ്‍ നല്‍കി. ഇതല്ല പോലീസ് വാഹനത്തില്‍ നിന്ന് എടുത്ത ഫോണ്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. താന്‍ ഫോണ്‍ എടുത്തില്ലെന്ന് ജയചന്ദ്രന്‍ മറുപടി നല്‍കി. ഫോണ്‍ എടുക്കുന്നതും മകളുടെ കൈയില്‍ കൊടുക്കുന്നതും താന്‍ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പോലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ചുറ്റും കൂടി. ജയചന്ദ്രന്റെ ഷര്‍ട്ട് ഉയര്‍ത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
ഇതിനിടെ ദേശീയപാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരി അവരുടെ മൊബൈലില്‍ നിന്ന് കാണാതായ ഫോണിലേക്ക് വിളിച്ചു. പിങ്ക് പോലീസ് കാറിന്റെ പിന്‍സീറ്റിലിരുന്ന ബാഗില്‍ വൈബ്രേറ്റ് ചെയ്ത ഫോണ്‍ കണ്ടെത്തി. ഇതോടെ നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി അധിക്ഷേപിച്ച പോലീസുകാരിക്കെതിരെ ജനം പ്രതിഷേധിച്ചു. ബഹളത്തിനിടയില്‍ പോലീസുകാരി കാറില്‍ കയറി രക്ഷപെട്ടു.