കോഴിക്കോട് : പാണ്ടിക്കാട്ട് യൂത്ത് ലീഗ് പ്രവർത്തകൻ ഷമീർ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ പികെ ഫിറോസ്. ഭരണത്തിന്‍റെ തണലിൽ ഇത് രണ്ടാമത്തെ കൊലപാതകമാണ് മലപ്പുറം ജില്ലയിൽ മാത്രം സി.പി.എം നടത്തുന്നത്. ‘കണ്ണൂർ മോഡൽ’ അക്രമ രാഷ്ട്രീയം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമം ഫിറോസ് ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫിറോസ് പറഞ്ഞു.
പാണ്ടിക്കാട് ഒറവമ്പുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒറവുംപുറം അങ്ങാടിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്. തടയാൻ ചെന്ന ബന്ധു കൂടിയായ സമീറിന് കുത്തേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിനിടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പോലീസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്‌ളാദ പ്രകടനത്തിനിടെ ഉണ്ടായ തർക്കം കുടുംബങ്ങൾ തമ്മിലുളള പ്രശ്‌നമായി മാറുകയായിരുന്നു. ഈ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സമീർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പങ്കെടുത്തത് മുഴുവൻ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കൊലപാതകം ആസൂത്രിമാണോ അല്ലയോ എന്നും രാഷ്ട്രീയ കൊലപാതകമാണോ എന്നും ഇപ്പോൾ പറയാനാകില്ല- ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു.