കോഴിക്കോട് : യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. തൃശൂർ വലപ്പാട് പോലീസ് സ്റ്റേഷനിലാണ് പരാതി. പോലീസ് ആക്ട് ഭേദഗതിയിലെ 118 (എ) വകുപ്പ് പ്രകാരമുള്ള ആദ്യ പരാതിയാണ് ഇത്. മുസ്‍ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ് റഹ്‍മാനാണ് പരാതി നൽകിയത്. വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഫേസ് ബുക്ക് പോസ്റ്റിന്‍റെ ലിങ്കും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പോലീസ് ആക്ടില്‍ 118 (എ) വകുപ്പ് കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്. വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകാരമായിരിക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും. എന്നാല്‍ വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ലാത്തതിനാല്‍ നിയമം മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്ന വിമര്‍ശനം ശക്തമാണ്. അപകീര്‍ത്തികരമെന്ന് പോലീസിന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ സ്വമേധയാ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമടക്കം നിയമത്തില്‍ വ്യവസ്ഥയുണ്ട്.