മലപ്പുറം: ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വർഗീയ പ്രചരണങ്ങൾ നടക്കുന്ന കാലത്ത് തവനൂരിലെ വിജയം മുസ്‍ലിം ലീഗിന്‍റെ മതേതര തൊപ്പിയിലെ പൊൻതൂവലാണ്. കോൺഗ്രസും ലീഗുമൊക്കെ കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കും. ഒരു കുഴപ്പവുമുണ്ടാകില്ല. ശുഭമുഹൂര്‍ത്തമാണ്. എന്നും ചരിത്രം ഉണ്ടാക്കുന്ന പാർട്ടിയാണ് മുസ്‍ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു. ഇത് യുഡിഎഫിന്‍റെ ടീം വര്‍ക്കിന്‍റെ വിജയമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കാത്തിരുന്ന വിജയമാണ്. നൂറോളം സീറ്റുകൾ നേടിയെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്‍റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഉപ മുഖ്യമന്ത്രി പദവും അഞ്ചാം മന്ത്രി സ്ഥാനവും ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. വൻ വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണെന്നും ജനങ്ങളുടെ വ്യക്തമായ സന്ദേശമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. പരിവർത്തനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ ആകും. ഭരണ വിരുദ്ധത ഒരു കാരണമാണ്. പുതിയ കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു. അതിന് ജനത്തിൻ്റെ സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.





























