മലപ്പുറം : രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാർഷ്ട്യം കാണിക്കരുതെന്നും നിക്ഷേപകർ രാഷ്ട്രീയം കളിക്കരുതെന്നും പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. കിറ്റക്സിൽ ഇത് രണ്ടും സംഭവിച്ചു. ഇതോടെ നിക്ഷേപത്തിന് ഏറെ സാധ്യതകളുള്ള കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം നൽകി . പോകുന്നവർ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണ് . യുഡിഎഫ് സർക്കാരിന്റെ കാലത്തും ഇതുപോലെ വിഷയങ്ങൾ ഉണ്ടായിട്ടുണ്ട് . അന്ന് വ്യവസായ മന്ത്രി എന്ന നിലയിൽ താൻ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് പ്രധാന വ്യവസായങ്ങൾ കൊണ്ടുവന്നത് എല്ലാം യുഡിഎഫ് സർക്കാരാണ്. വ്യവസായ വളർച്ച പിന്നീട് പലപ്പോഴും ഉണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചെറുകിട വ്യവസായ , ഐടി മേഖലകളിൽ വളർച്ചയുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലവിലെ ലോക്ക് ഡൗണ്‍ ചട്ടങ്ങൾ തുടരുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്. ചെറുകിട വ്യാപാരികൾ എങ്ങനെ ജീവിക്കുമെന്ന് സർക്കാർ പറയണം . മദ്യഷാപ്പുകൾ തുറന്ന സർക്കാർ കച്ചവടക്കാരെ കാണാതിരിക്കരുതെന്നും ഈ വിഷയം സർക്കാർ ഗൗരവമായി കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.