പത്തനംതിട്ട : തെരുവുനായ്‌ക്കളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ ജില്ലയില്‍ പാളി. നായകളുടെ ശല്യം ഏറിയതോടെ വിവിധ പദ്ധതികളുമായി സര്‍ക്കാരും തദ്ദേശസ്‌ഥാപനങ്ങളും രംഗത്തിറങ്ങിയെങ്കിലും എല്ലാം പാതിവഴിയില്‍ മുടങ്ങി. ഇതില്‍ പ്രധാനപ്പെട്ടതാണ് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതി ജില്ലയില്‍ നടപ്പാക്കാനായിട്ടില്ല. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും നായ്‌ക്കളുടെ ശല്യം അതിരൂക്ഷമാണ്. തെരുവുനായ്‌ക്കളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമപ്രശ്‌നങ്ങള്‍ കാരണമാണ് ഇവയുടെ എണ്ണം വര്‍ധിച്ചത്. കുടുംബശ്രീയെ ഉപയോഗിച്ച് എബിസി നടപ്പാക്കാനുള്ള നീക്കത്തെ കോടതി ഇടപെട്ട് തടഞ്ഞപ്പോള്‍ പ്രത്യേക പരിശീലനം ലഭിച്ചവരെ നിയോഗിച്ച് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ പരിശീലനത്തിനായി ആളുകളെ കണ്ടെത്തി അയച്ചിരുന്നു. ഓരോ വര്‍ഷവും ആളുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇക്കൊല്ലം 18 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അരലക്ഷത്തിലധികം പേര്‍ക്ക് നായയുടെ കടിയേറ്റതായാണ് റിപ്പോര്‍ട്ട്. 2020 മുതല്‍ കഴിഞ്ഞ ജനുവരിവരെയുള്ള കണക്കില്‍ 50,283 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. രണ്ടു മരണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്‌തു. 2020ല്‍ 9103 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. 2021ല്‍ 11381, 2022ല്‍ 14898, 2023ല്‍ 14184 പേര്‍ക്കും കടിയേറ്റു. ഇക്കൊല്ലം ഇതുവരെയുള്ള കണക്കുകള്‍ പൂര്‍ണമായിട്ടില്ല. ഓരോ മാസവും ശരാശരി ആയിരം പേര്‍ക്കെങ്കിലും നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. പന്തളം, അടൂര്‍ മേഖലയിലാണ് സമീപകാലത്ത് ഏറ്റവുമധികം ആളുകള്‍ക്ക് കടിയേറ്റത്. അടൂര്‍ നഗരത്തില്‍ നായയെ ഭയന്ന് നടക്കാന്‍ കഴിയാത്ത സ്‌ഥിതിയാണ്. ജനറല്‍ ആശുപത്രി, കെഎസ്‌ആര്‍ടിസി പരിസരങ്ങളില്‍ നിന്ന് സ്‌ഥിരമായി ഇവയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.






























