ന്യൂഡൽഹി : ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി. ചെങ്കോട്ടയിൽനിന്ന് സ്ത്രീകളെ ബഹുമാനിക്കേണ്ടതിനെ കുറിച്ച് സംസാരിക്കുമെങ്കിലും പ്രധാനമന്ത്രി യഥാർഥത്തിൽ പീഡകർക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ”ചെങ്കോട്ടയിൽനിന്ന് അദ്ദേഹം സ്ത്രീകളെ ബഹുമാനിക്കേണ്ടതിനെ കുറിച്ച് സംസാരിക്കും. പക്ഷേ യഥാർഥത്തിൽ അദ്ദേഹം പീഡകർക്കൊപ്പമാണ്. പ്രധാനമന്ത്രിയുടെ വാഗ്ദാനവും ഉദ്ദേശ്യവും വ്യത്യസ്തമാണ്. അദ്ദേഹം സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത്”-രാഹുൽ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തിന് ആഹ്വാനം ചെയ്ത ആഗസ്റ്റ് 15ന് തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 15 വർഷം ജയിലിൽ കഴിഞ്ഞ പ്രതികളെ നല്ല നടപ്പ് ചൂണ്ടിക്കാട്ടിയാണ് സർക്കാർ മോചിപ്പിച്ചത്. ജയിൽ മോചിതരായ പ്രതികളെ ഹാരാർപ്പണം നടത്തിയും മധുരം വിതരണം ചെയ്തുമാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ സ്വീകരിച്ചത്. 2002ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തിനിടെയാണ് പൂർണ ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബിൽക്കീസിന്‍റെ മൂന്നു വയസ്സുകാരിയായ മകളടക്കം 14 കുടുംബാംഗങ്ങളേയും കലാപകാരികൾ കൊലപ്പെടുത്തിയിരുന്നു.