ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകുന്നത് പ്രാദേശിക ഭാഷകളോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. ഇന്ത്യൻ ഭാഷകളെ ഭാരതീയതയുടെ ആത്മാവായും രാജ്യത്തിന്റെ മികച്ച ഭാവിയിലേക്കുള്ള കണ്ണിയായുമാണ് ബിജെപി കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന ദേശീയ നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി അഭിപ്രായമറിയിച്ചത്. ഏകഭാഷാ സംവിധാനത്തിനായി വാദിക്കുന്ന പാർട്ടിയല്ല ബിജെപി. മറ്റു ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില ജനങ്ങൾ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിലല്ല ഹിന്ദിയിൽ സംസാരിക്കണമെന്നായിരുന്നു അമിത് ഷായുടെ നിലപാട്. പ്രാദേശിക ഭാഷകൾക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. പാർലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക രാജ്യം, ഏക ഭാഷ എന്ന തരത്തിലുള്ള പരാമർശങ്ങളും അദ്ദേഹം നടത്തിയിരുന്നു.
ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വർധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് സർക്കാർ ഭാഷ ഹിന്ദിയാക്കേണ്ടത് അത്യാവശ്യമാണ്. മന്ത്രിസഭയുടെ 70 ശതമാനത്തോളം അജണ്ടകൾ ഇപ്പോൾ തന്നെ ഹിന്ദി ഭാഷയിലാണ് തയാറാക്കുന്നതെന്നും പാർലമെന്റ് അംഗങ്ങളെ അമിത് ഷാ അറിയിച്ചു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് 22000 ഹിന്ദി അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഇവിടേയുള്ള ഒമ്പത് ആദിവാസി വിഭാഗങ്ങൾ അവരുടെ ഭാഷ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ വടക്കേ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങൾ പത്താംക്ലാസ് വരെ സ്‌കൂളിൽ ഹിന്ദി നിർബന്ധമായും പഠിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമിത് ഷാ വിശദീകരിച്ചു.