കൊളറാഡോ : വീട്ടിൽ ഓമനകളായി വളർത്തിയിരുന്ന അപൂർവ്വയിനം പല്ലിയുടെ കടിയേറ്റ് 34കാരന് ദാരുണാന്ത്യം. കൊളറാഡോ സ്വദേശിയായ യുവാവിനെയാണ് ഇയാൾ വളർത്തിയിരുന്ന ഗില മോൺസ്റ്റർ ഇനത്തിലെ പല്ലികളിലൊന്ന് ആക്രമിച്ചത്. തടിച്ചുരുണ്ട വാലുകളുള്ള വിഷമുള്ള പല്ലികളിലൊന്നിന്റെ കടിയേറ്റ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ക്രിസ്റ്റഫർ വാർഡ് എന്ന 34കാരൻ മരണത്തിന് കീഴടങ്ങിയത്. ഫെബ്രുവരി 12നാണ് ക്രിസ്റ്റഫറിനെ ഗില മോൺസ്റ്ററുകളിലൊന്ന് ആക്രമിക്കുന്നത്. വിൻസ്റ്റൺ, പൊട്ടറ്റോ എന്നീ പേരുകളായിരുന്നു ക്രിസ്റ്റഫറും കാമുകിയും ഇവയ്ക്ക് നൽകിയിരുന്നത്.
കടിയേറ്റയുടനെ തന്നെ യുവാവിന് ശ്വാസ തടസവും ഛർദിയും അനുഭവപ്പെട്ടതോടെ യുവാവ് ചികിത്സാ സഹായം തേടിയിരുന്നു. ക്രിസ്റ്റഫറിന്റെ കാമുകി രണ്ട് ഗില മോൺസ്റ്ററുകളേയും മൃഗസംരക്ഷകരെ ഏൽപ്പിച്ചിരിക്കുകയാണ്. ഗുരുതരമായ അലർജിയാണ് ക്രിസ്റ്റഫറിന് സൃഷ്ടിച്ചതെന്നുള്ള വിലയിരുത്തലിലാണ് ആരോഗ്യ വിദഗ്ധരുള്ളത്. 1930ലാണ് ഇതിന് മുൻപ് ഗില മോൺസ്റ്ററിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നത്. പല മെഡിക്കൽ ജേണലുകളിലും ഇത്തരം ഉരഗങ്ങളുടെ വിഷബാധയേറ്റ സംഭവങ്ങളേക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നാണ് ഉരഗവർഗ വിദ്ധർ അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.