കോന്നി : തണ്ണിത്തോട് മേടപ്പാറയിൽ ബൈക്ക് കത്തിച്ച സംഭവത്തിൽ പ്രതിയെ പിടികൂടുവാൻ തെളിവുകൾ ലഭിക്കാതെ ഇരുട്ടിൽതപ്പി പോലീസ്. നാലാം തീയതി പുലർച്ചെ 3.45 ഓടെ ആണ് സംഭവം നടന്നത്. മേടപ്പാറ മേലേക്കൂറ്റ് വീട്ടിൽ അജിത്തിന്റെ ബൈക്കാണ് അഗ്നിക്കിരയായത്. തലേ ദിവസം രാത്രി എട്ട് മണിയോടെ വീടിന് തൊട്ടുതാഴെയുള്ള റോഡിൽ ബൈക്ക് വെച്ചതിനു ശേഷമാണ് അജിത് വീട്ടിലേക്ക് പോയത്. പിന്നീട് പുലർച്ചെ 3.45 ഓടെ നായയുടെ കുരകേട്ട് നോക്കുമ്പോൾ വീടിന് സമീപമിരുന്ന ബൈക്ക് കത്തുന്നതാണ് കണ്ടത്. വെള്ളം ഒഴിച്ച് തീ അണയ്ക്കുവാൻ ശ്രമം നടത്തിയെങ്കിലും ബൈക്ക് പൂർണ്ണമായി കത്തി നശിച്ചിരുന്നു. തുടർന്ന് പോലീസും വിരൽ അടയാള വിദഗ്ധരും അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിരുന്നു.
പെട്രോൾ ഒഴിച്ചാണ് ബൈക്ക് കത്തിച്ചത് എന്ന് നിഗമനത്തിൽ എത്തുകയും ചെയ്തു. എന്നാൽ സംഭവം നടന്ന സ്ഥലത്ത് സി സി റ്റി വി ക്യാമറകളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് കാരണം സംഭവത്തിൽ തെളിവ് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. സംഭവത്തിൽ പ്രദേശവാസിയായ ഒരാളെ സംശയമുണ്ടെന്നും അജിത്തുമായി ഇയാൾ മുൻപ് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിനിടെ ഇയാൾ അജിത്തിന്റെ ബൈക്ക് കത്തിക്കും എന്ന് ഭീഷണി പെടുത്തിയതായും അജിത് തണ്ണിത്തോട് പോലീസിന് നൽകിയ പരാതിയിയിൽ പറയുന്നുണ്ട്. എന്നാൽ സംഭവത്തിൽ കൃത്യമായ തെളിവുകൾ ലഭിക്കാതെ വന്നതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ് പോലീസ്.





























