കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥനെ തോക്കുചൂണ്ടിയശേഷം വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടി. 48 മണിക്കൂറിനുള്ളിൽ ആണ് തലശേരി കൊലയാട് കൊച്ചുപറമ്പിൽവീട്ടിൽ ചിഞ്ചു മാത്യുവിനെ (30) പിടികൂടിയത്. ചിഞ്ചുവിന്റെ മയക്കുമരുന്ന് ഇടപാടിലെ പങ്കാളി ഇടപ്പള്ളി സ്വദേശിനി ജോയ് അപ്പാർട്ടുമെന്റിൽ താമസിക്കുന്ന സീനയും (26) അറസ്റ്റിലായി. പ്രതിക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യം ചെയ്തുകൊടുത്തത് ഇവരായിരുന്നു.
കാലിഫോർണിയ 9 വിഭാഗത്തിൽപ്പെട്ട 100 എൽ.എസ്.ഡി സ്റ്റാമ്പുകളും ഇതിന് വീര്യംകൂട്ടുന്നതിനായി ഉപയോഗിക്കുന്ന ലൈസർജിക്ക് ആസിഡ് അടങ്ങിയ അതിമാരകമായ ആംപ്യൂളുകളും 100 ഗ്രാം യെല്ലോമെത്തും ഇവരുടെ ഫ്‌ളാറ്റിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞദിവസം ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടുന്നതിനിടെ വെട്ടേറ്റ സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ ടോമിയുൾപ്പെടുന്ന സംഘം തന്നെയാണ് ചിഞ്ചുവിനെ സാഹസികമായി കീഴടക്കിയത്.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു തോക്കിൻമുനയിൽ നിറുത്തി എക്‌സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് ചിഞ്ചു കടന്നുകളഞ്ഞത്. രഹസ്യവിവരത്തെത്തുടർന്ന് കാക്കനാട്ടെ ഫ്ളാറ്റിൽ പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. വിശദമായ അന്വേഷണത്തിലാണ് ചിഞ്ചു പിടിയിലായത്. മയക്കുമരുന്ന് ഇടപാടിൽ ഇവരുടെ കൂട്ടാളികളായ ക്വട്ടേഷൻ ക്രിമിനൽ ബന്ധമുള്ളവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.





























