ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. ജന്തർ മന്തറിലെ പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായാണ് സിജെപി നേതാവ് അഭിജീത് ദീപ്കെ അറിയിച്ചത്. നേരത്തെ സമരം നീട്ടുന്നതിനായി സിജെപി ഡൽഹി പൊലീസിന് കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. സമരത്തിന് അനുമതിയില്ലെന്നും രാത്രി ജന്തർ മന്തിർ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് പൊലീസ് അനൗൺസ്മെൻ്റ് മുഴക്കുന്നുണ്ട്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രതിഷേധിക്കുന്ന സിജെപി പ്രവർത്തകർ ജന്തർ മന്തർ വിട്ടുപോകാത്തതിനെ തുടർന്ന് പൊലീസ് ഇങ്ങോട്ടുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
പ്രതിഷേധക്കാർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതും പൊലീസ് തടഞ്ഞിരുന്നു. എന്നാൽ പൊലീസ് പിന്നീട് ജന്തർ മന്തറിലേയ്ക്കുള്ള ലൈറ്റുകൾ ഓണാക്കുകയും കുടിവെള്ളം വിതരണം ചെയ്യാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
ജന്തർ മന്തിറിൽ പ്രതിഷേധിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചതിനാൽ പിരിഞ്ഞ് പോകണമെന്ന് നേരത്തെ ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസ് പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടത്.എന്നാൽ പൊലീസ് നിലപാടിന് വഴങ്ങാതെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം.
ഇതിനിടെ ജയിലിൽ പോകാൻ തയ്യാറാണെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കി. അറസ്റ്റ് ചെയ്താൻ ജയിലിൽ ഇടണമെന്നും അഭിജിത് ദീപ്കെ പറഞ്ഞിരുന്നു. ഒരു കാരണവശാലും സമരവേദി വിട്ട് പോകരുതെന്ന് അഭിജീത് ദീപ്കെ പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നു. സമരം സമാധാനപരമായിരിക്കണമെന്നും അഭിജീത് ദീപ്കെ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ഇതിനിടെ സമരക്കാരുമായി ചർച്ച ആകാമെന്ന സർക്കാർ വാഗ്ദാനവും സിജെപി തള്ളിയിരുന്നു. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് ശേഷം മാത്രമേ ചർച്ചയുള്ളു എന്നുമാണ് അഭിജീത് ദീപ്കെ വ്യക്തമാക്കിയിരിക്കുന്നത്




























