ഉത്തരാഖണ്ഡ് : ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ ഹെലികോപ്റ്റർ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്. ആര്യൻ ഏവിയേഷൻ കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഹെലികോപ്റ്റർ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായിരുന്നു. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അപകടത്തെ കുറിച്ച് അന്വേഷിക്കും.
ദാർനാഥിലേക്കുള്ള യാത്രാമധ്യേ ഗൗരികുണ്ഡിന് സമീപം പ്രതികൂല കാലാവസ്ഥ ദൃശ്യപരിധിയെ ബാധിച്ചു. തൊട്ടടുത്ത നിമിഷം ഹെലികോപ്റ്റർ മരച്ചില്ലയിൽ ഇടിച്ചു തകർന്നു വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ചാർ ധാമിലേക്കുള്ള ഹെലികോപ്റ്റർ സർവീസുകൾ താൽക്കാലികമായി ഡിജിസിഎ നിർത്തിവെച്ചിരുന്നു. അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നിർദേശങ്ങൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നൽകി. ഹെലികോപ്റ്ററുകളിൽ കർശനമായി സാങ്കേതിക പരിശോധനകൾ നടത്തണമെന്നും കൃത്യതയാർന്ന കാലാവസ്ഥ വിവരം ഹെലികോപ്റ്റർ അധികൃതർക്ക് കൈമാറണമെന്നും നിർദ്ദേശിച്ചു. ഉത്തരാഖണ്ഡിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഹെലികോപ്റ്റർ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. ഈ മാസം ആദ്യവാരം സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ഹെലികോപ്റ്റർ ഹൈവേയിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.





























