കോന്നി : വകയാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ പരാതികൾ വ്യാപകമാകുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ കേസുകളെടുത്തു തുടങ്ങി. കോന്നി സ്റ്റേഷനിൽ മാത്രം നൂറോളം പരാതികൾ ലഭിച്ചിട്ടുണ്ട്. ചെറിയ തുകകൾ നിക്ഷേപിച്ചവരാണ് ആദ്യം പോലീസിനെ സമീപിച്ചത്. പിന്നീട് 20 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുടെയും പരാതികൾ ലഭിച്ചു. ഇ മെയിൽ വഴിയും പരാതി നൽകിയവരുണ്ട്.
ഇടത്തരക്കാരും സർക്കാർ ജീവനക്കാരുമാണ് പരാതി നൽകിയവരിൽ കൂടുതലും. അതേസമയം, പണം നിക്ഷേപിച്ചവരിൽ പോലീസിനെ അറിയിക്കാത്തവരുമുണ്ടെന്ന് പറയുന്നു. നിലവിൽ കോന്നി സ്റ്റേഷന്റെ പരിധിയിൽ 8 കോടിയിലധികം രൂപയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുകളാണുള്ളത്. കൊട്ടാരക്കര, ശാസ്താംകോട്ട, പുനലൂർ, മാന്നാർ, പത്തനംതിട്ട തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും പരാതി ലഭിച്ചിട്ടുണ്ട്.
കോന്നിയിൽ പോലീസ് ഇൻസ്പെക്ടർ പി.എസ്.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സാമ്പത്തിക വഞ്ചനാക്കുറ്റത്തിനാണ് പോപ്പുലർ ഫിനാൻസ് ഉടമ വകയാർ ഇണ്ടിക്കാട്ടിൽ തോമസ് ഡാനിയലിനും, ഭാര്യ പ്രഭ ഡാനിയലിനും എതിരെ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിൽ നിക്ഷേപത്തിന്റെ രേഖകൾ ഉൾപ്പെടെയുള്ളവയുടെ പരിശോധന പോലീസ് ആരംഭിച്ചു. സ്ഥാപനത്തിന്റെ വകയാറിലെ കേന്ദ്ര ഓഫീസ് അടഞ്ഞു കിടക്കുകയാണ്.