പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിലെന്ന് പോലീസ് എഫ്ഐആര്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിനേഷ് വാണിയംകുളത്തിനാണ് ക്രൂരമര്‍ദനമേറ്റത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു മര്‍ദനമെന്നാണ് പോലീസ് എഫ്ഐആറിലുള്ളത്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി രാകേഷിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. രാഗേഷിനെ വിനേഷ് തെറിവിളിച്ചതിന്‍റെ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും എഫ്ഐആറിലുണ്ട്. വിനേഷന്‍റെ അച്ഛൻ കൊച്ചുക്കുട്ടന്‍റെ മൊഴി പ്രകാരമാണ് പോലീസ് എഫ്ഐആര്‍. ഇന്നലെ വൈകിട്ട് നാലിനും പത്തിനുമിടയിലാണ് ആക്രമണം നടന്നത്. ആക്രമിച്ച സംഘത്തിൽ ആറുപേര്‍ ഉണ്ടായിരുന്നതായാണ് സൂചന.
സംഭവത്തിൽ പ്രതിയായ ഷൊര്‍ണൂര്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രാകേഷ് ചീനിക്കുന്ന് ഒളിവിലാണ്. രാകേഷിന് പുറമെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് അംഗവുമായ ഹാരിസ്, ഡിവൈഎഫ്ഐ കൂനത്തറ മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സുര്‍ജിതും പ്രതികളാണ്. എഫ്ഐആറിന്‍റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ആക്രമണത്തിൽ ഹാരിസും സുര്‍ജിതും കിരണ്‍ എന്ന മറ്റൊരാളും കോഴിക്കോട് പിടിയിലായിട്ടുണ്ട്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായത്. കോയമ്പത്തൂർ -മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ നിന്നാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പോലീസും ആര്‍പിഎഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ആക്രമണം നടന്ന സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുകയാണ്.





























