ഗുജറാത്ത് : കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയ്ക്കായി മൂന്നാം ദിവസവും തെരച്ചിൽ ഊർജിതമാക്കി മുക്കം പോലീസ്. മുക്കത്ത് എംഡിഎംഎയുമായി പിടിയിലായ കേസിൽ തെളിവെടുപ്പിനായി ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയ പ്രതി മുക്കം പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയ്ക്കായാണ് പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആണ് ഓടുന്ന ട്രെയിനിൽ നിന്ന് പ്രതി ചാടി രക്ഷപെട്ടത്. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
ഹനീഫ വഡോദര സ്റ്റേഷന് സമീപം വെച്ച് ട്രെയിനിൽ നിന്ന് ചാടിയാണ് രക്ഷപെട്ടത്. മുക്കം ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. വഡോദര റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതിരുന്നത് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായി. പ്രതിയെ പിടികൂടാൻ ഗുജറാത്ത് പോലീസിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും അവർ ഈ കേസിൽ കൂടുതൽ താൽപ്പര്യം കാണിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.






























