കണ്ണൂർ : റിസോർട്ടിൽ അതിക്രമം നടത്തുകയും പോലീസുകാരെ മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയും ചെയ്തതിന് സൈനികർ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തു. മയ്യിൽ വേളം സ്വദേശികളായ ശ്രീവത്സത്തിൽ രൂപേഷ് (31), കൊട്ടഞ്ചേരി വീട്ടിൽ അഭിലാഷ് (29), ഊരാട ലിതിൻ (31), ഊരാട പ്രണവ് (29), ഊരാട ലിഷ്ണു (27), പുത്തൻപുരയിൽ അനൂപ് (30) എന്നിവരാണ് അറസ്റ്റിലായത്. രൂപേഷും അഭിലാഷും ലിതിനും പ്രണവും സൈനികരാണ്. ഇവർ സഞ്ചരിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം കാഞ്ഞിരക്കൊല്ലിയിലെ റിസോർട്ടിലെത്തിയതാണിവർ. രാത്രിയിൽ അടുത്ത മുറിയിലുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടാവുകയും ഇതിൽ ഇടപെട്ട റിസോർട്ട് ജീവനക്കാരെ ആക്രമിക്കുകയും ഫർണിച്ചറുൾപ്പെടെ നശിപ്പിക്കുകയും ചെയ്തു. ഏകദേശം കാൽലക്ഷം രൂപയുടെ ഫർണിച്ചർ നശിപ്പിച്ചുവെന്നാണ് പറയുന്നത്. ഇതോടെ ജീവനക്കാർ പയ്യാവൂർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പയ്യാവൂർ എസ്.ഐ. കെ.കെ.രാമചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ്, സിവിൽ പോലീസ് ഓഫീസർ പി.ദീപു എന്നിവരെ മുറിയിൽ പൂട്ടിയിടുകയും വടിയും മറ്റുമുപയോഗിച്ച് മർദിക്കുകയുമായിരുന്നു.
ജീവനക്കാർ ശ്രീകണ്ഠപുരം പോലീസിൽ വിവരമറിയിച്ചതോടെ ഇൻസ്പെക്ടർ ഇ.പി.സുരേശന്റെ നേതൃത്വത്തിലെത്തിയ സംഘം പോലീസുകാരെ മോചിപ്പിച്ചു. പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞ് പയ്യാവൂർ ഇൻസ്പെക്ടർ പി.ഉഷാദേവിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് രാത്രിതന്നെ ആറുപേരെയും അറസ്റ്റ് ചെയ്തത്.
റിസോർട്ടിൽ പരാക്രമം നടത്തിയതിന് ഉടമ സന്തോഷ് ജോർജിന്റെ പരാതിയിൽ ആറുപേർക്കെതിരെയും കേസെടുത്തു. ഇതുകൂടാതെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിന് മറ്റൊരു കേസുമെടുത്തിട്ടുണ്ട്. തളിപ്പറമ്പ് കോടതിയിൽ ഹാജറാക്കിയ ആറുപേരെയും റിമാൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സൈന്യത്തിന് റിപ്പോർട്ടും നൽകി.