കോന്നി : കോന്നിയിൽ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി. പുലർച്ചെ 7 മണിയോടെ ആണ് കോന്നി ഡി വൈ എസ് പി ബൈജുകുമാർ,കോന്നി സി ഐ രതീഷ്,കൂടൽ,കോന്നി,മൂഴിയാർ സബ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം കോന്നിയിൽ വിവിധ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയത്.ഏഴു മണി മുതൽ മുളന്തറ ചരിവ് പുരയിടത്തിൽ മുഹമ്മദ് ഷാൻ,മാവനാൽ പുത്തൻവീട്ടിൽ അജ്മൽ ഷാജഹാൻ,അജ്മൽ അഹമ്മദ്ദ് എന്നിവരുടെ വീടുകളിൽ പോലീസ് സംഘം പരിശോധന നടത്തിയത്.
പരിശോധനക്ക് പിന്നാലെ മുഹമ്മദ് ഷാനെയും അജ്മലിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് കോന്നി വകയാറിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തെ തുടർന്നാണ് ഇരുവരെയും കോന്നി പോലീസ് കസ്റ്റഡിയിൽ എടുത്തത്.പോപ്പുലർ ഫ്രണ്ട്‌മായി ബന്ധപ്പെട്ട ലഖു ലേഖകൾ,കൊടി തോരണങ്ങൾ,നോട്ടീസുകൾ തുടങ്ങിയവ പരിശോധനയെ തുടർന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഇതിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റായ മുഹമ്മദ് ഷാനിന്റെ കോന്നി കാളഞ്ചിറയിലെ വീട്ടിൽ പോലീസ് സംഘം പരിശോധന നടത്തി.പോപ്പുലർ ഫ്രണ്ട് നേതാവായ ഇദ്ദേഹം കലഞ്ഞൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഗസ്റ്റ് അധ്യാപകനും എം ഫിൽ അറബി ഒന്നാം റാങ്ക് ജേതാവുമാണ്.ഒന്നര മണിക്കൂർ നീണ്ട പരിശോധനയിൽ സംഘടനയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പോലീസിന് ലഭിച്ചതായാണ് സൂചന.