പാലക്കാട് : പാലക്കാട് അമ്മ മരിച്ചത് മകൻ്റെ അടിയേറ്റ് തന്നെയെന്ന് പോലീസ്. സംഭവത്തിൽ മകൻ അനൂപ് അറസ്റ്റിലായി. ആന്തരികാവയവങ്ങൾക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ അച്ഛൻ അപ്പുണ്ണി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോലീസ് വ്യക്തമാക്കി. അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് അമ്മക്ക് മകന്റെ മർദ്ദനമേറ്റത്. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. ഹൃദ്രോഗിയായ അപ്പുണ്ണി ശസ്ത്രക്രിയയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്. രാവിലെ ഭാര്യയും ബന്ധുവും ചേർന്ന് വിളിച്ചിട്ടും അനക്കമുണ്ടായില്ല.
ഉടൻ സമീപവാസികളെ വിളിക്കുന്നതിനിടെ ലഹരിക്ക് അടിമയായ മകൻ അനൂപ് ഇവിടേക്ക് എത്തുകയും മരിച്ചു കിടന്ന അച്ഛനെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയെയും ബന്ധുവിനെയും ഓടിച്ചിട്ട് മർദ്ദിച്ചു. കുഴഞ്ഞു വീണ അമ്മ യശോദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അമ്മയെ മർദ്ദിച്ചതായി അനൂപ് മൊഴി നൽകി. യശോദയുടെ ശരീരമാകെ മർദ്ദനമേറ്റ പാടുണ്ട്. ആന്തരികാവയവകൾക്ക് സാരമായ പരുക്കുണ്ട്. മർദ്ദനം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം അപ്പുണ്ണി ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചിരുന്നു. ഹൃദയാഘാതം തന്നെയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.